നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണ് ഞാനെന്നു തോന്നി, തന്റെ മനസ് ശൂന്യമാകുന്നതുപോലെ: മമ്മൂട്ടി
കോഴിക്കോട്: എംടിയുടെ വിയോഗത്തില്‍ തന്റെ മനസ് ശൂന്യമാകുന്നതുപോലെ തോന്നുന്നുവെന്നും ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നുവെന്നും നടന്‍ മമ്മൂട്ടി.
മലയാളത്തിന്റെ മഹാ പ്രതിഭയും അതുല്യ കലാകാരനും എഴുത്തിന്‍റെ പെരുന്തച്ചനുമായ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അതി വൈകാരിക കുറിപ്പുമായി മമ്മൂട്ടി. ചിലരെങ്കിലും പറയാറുണ്ട് എം ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കൂടാതെ എം ടിക്കൊപ്പമുള്ള അനുഭവവും അദ്ദേഹം പങ്കുവച്ചു. ആദ്യമായി കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നെന്നും സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകിയെന്നും മമ്മൂട്ടി പറഞ്ഞു .നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നിയെന്നും മമ്മൂട്ടി വിവരിച്ചു.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്നും. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു