അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് ആദിവാസി ബാലനെ കെട്ടിയിട്ട് മർദ്ദിച്ച് യുവാക്കൾ

ദാവൺഗരെ: അടക്ക മോഷ്ടിച്ചെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത ആദിവാസി ബാലനെ മരത്തിൽ കെട്ടിയിട്ട് ക്രൂര മർദനം. കർണാടകയിലെ ദാവൺഗരെയ്ക്ക സമീപമുള്ള നല്ലൂരിലെ അസ്താപനഹള്ളിയിലാണ് സംഭവം.ആദിവാസി ബാലനെ സ്വകാര്യ ഭാഗങ്ങളിൽ മർദ്ദിച്ചതോടൊപ്പം തല്ലുന്നത് തടയാൻ ശ്രമിച്ച കൂട്ടുകാരനും മർദ്ദനമേറ്റു. തോട്ടത്തിൽ വെള്ളമെത്തിക്കാനുള്ള പൈപ്പു കൊണ്ടായിരുന്നു മർദ്ദനം.
ഹക്കി പിക്കി എന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത ബാലനെ ഇതേ വിഭാഗത്തിലുള്ളവർ മർദ്ദിച്ചതായാണ് പരാതി. സംഭവത്തിൽ മർദ്ദനമേറ്റ ബാലന്റെ മുത്തച്ഛൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആദിവാസി ബാലന്റെ വസ്ത്രങ്ങൾ ബലമായി നീക്കിയ സംഘം കുട്ടിയുടെ ദേഹത്ത് ഉറുമ്പിനെ ഇടുന്നതും, അധിക്ഷേപിക്കുന്നതും അടക്കമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലൂടെ പുറത്ത് വന്നിട്ടുള്ളത്.സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ വീഡിയോ പോലീസിന്റെ ശ്രദ്ധയിൽ പെട്ടതോടെ ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. കൂടാതെ സുഭാഷ് (23 ),ലക്കി(21 ),ദർശൻ(22 ), പരശു(25 ), ശിവദർശനൻ(23 ), ഹരിഷ്(25 ), രാജു(20 ),ഭൂനി(18 ), മധുസൂദനൻ(32 ) എന്നിവർക്കെതിരെ പരാതി നൽകിയിട്ടുണ്ട് .