നിറത്തിന്റെ പേരിൽ അധിക്ഷേപം; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം: നിറത്തിന്റെ പേരിൽ ഭർത്താവിന്റെ അധിക്ഷേപത്തെ തുടർന്ന് കൊണ്ടോട്ടി സ്വദേശിയായ 19 കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. മലപ്പുറം ജില്ലയിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് ചെയർമാൻ എം. ഷാജർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്ത്രീത്വത്തിനെതിരായ എല്ലാ അതിക്രമങ്ങളിലും കമ്മീഷൻ കർശന നടപടി സ്വീകരിക്കുമെന്നും ഈ വിഷയത്തിൽ ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലൈംഗിക അതിക്രമം നേരിടുന്നവരെക്കുറിച്ചുള്ള ചർച്ചകളിൽ വ്യക്തമായ മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നും. സൈബർ ഇടങ്ങളിൽ സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
കളക്ട്രേറ്റ് കോൺഫറസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ 33 പരാതികളാണ് ലഭിച്ചിരിക്കുന്നത്. അതിൽ 16 പരാതികൾ തീർപ്പാക്കുകയും. 17 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെക്കുകയും ചെയ്തു. യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ, കമ്മീഷൻ അംഗങ്ങളായ പി.ഷബീർ, പി.പി. രൺദീപ്, അഡ്മിനിട്രേറ്റീവ് ഓഫീസർ ജോസഫ് സ്കറിയ, അസിസ്റ്റന്റ് പി.അഭിഷേക് എന്നിവർ പങ്കെടുത്തു.