ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം; രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ

കൊച്ചി: ഹണി റോസിനെതിരെ അധിക്ഷേപ പരാമർശങ്ങളിൽ രാഹുൽ ഈശ്വറിനെതിരെ കേസ് എടുത്ത് യുവജന കമ്മീഷൻ രംഗത്ത്. സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങൾ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി ‘ദിശ’ എന്ന സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. അതിജീവിതകളെ ചാനൽ ചർച്ചയിൽ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയിൽ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു. മലപ്പുറം കളക്ടറേറ്റിൽ നടന്ന യുവജന കമ്മീഷൻ അദാലത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
‘ഹണി റോസിന്റെ വസ്ത്രവും ബോബി ചെമ്മണ്ണൂരിന്റെ പെരുമാറ്റവും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ഇത് അംഗീകരിച്ച് കഴിഞ്ഞാൽ സോഷ്യൽ ഓഡിറ്റിംഗിന് ഹണി റോസിനെ വിധേയമാക്കേണ്ടി വരുമെന്നും . നടിയുടെ വസ്ത്രം സാരിയാണെങ്കിലും ഓവർ എക്സ്പോസിംഗാണ്, ബോബിയുടെ വാക്കുകൾക്ക് ഡീസെൻസി വേണമെന്നത് പോലെ ഹണിയുടെ വസ്ത്രത്തിനും ഡീസെൻസി വേണം’, തുടങ്ങിയ പരാമർശങ്ങളാണ് രാഹുൽ ഈശ്വർ ചാനൽ ചർച്ചകളിലൂടെ നടത്തിയത്.
എന്നാൽ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ട് നടി ഹണി റോസ് നേരത്തെ പരാതി നൽകിയിരുന്നു. പിന്നാലെ അറസ്റ്റ് സാധ്യത മുന്നിൽ കണ്ട് കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയ വേളയിലാണ് രാഹുൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി പൊലീസിന്റെ നിലപാട് തേടിയിരുന്നു. സംഭവത്തിൽ
രാഹുലിനെതിരെ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല.
ഹണി റോസിനെ താൻ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വർ വാദിച്ചത്. ഹണി റോസിൻ്റെ വസ്ത്ര ധാരണത്തിൽ ഉപദേശം നൽകുക മാത്രമാണ് താൻ ചെയ്തത്. സൈബർ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ലെന്നും. ആർക്കെതിരെയും സൈബർ അധിക്ഷേപം പാടില്ല എന്നാണ് തൻ്റെ നിലപാട് എന്നുമാണ് മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ ഈശ്വർ വ്യക്തമാക്കിയത്.