പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ശ്രീകാര്യം ചാവടിമുക്കിന് സമീപം വഴി അമ്മയോടൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കൊല്ലം കരിപ്ര സ്വദേശി ഹെയിൽ രാജുവിനെയാണ് (22) പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ശ്രീകാര്യം പൊലീസ് ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. എൻജിനിയറിങ് കോളേജിൽ പഠിക്കുന്ന സഹോദരിയെ ഹോസ്റ്റലിൽ പോയി കണ്ട ശേഷം തിരികെ വരുമ്പോഴാണ് കുട്ടിക്ക് നേരെ അതിക്രമം ഉണ്ടായത്.
ശ്രീകാര്യത്തെ ഒരു ടീ ഷോപ്പിൽ ജോലി ചെയ്യുന്ന ഇയാൾ അമ്മയോടൊപ്പം നടന്നു വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഒഴിഞ്ഞുമാറിയപ്പോൾ കൈയിൽ അടിച്ചു. വീണ്ടും പിന്തുടർന്നതോടെ അമ്മ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പ്രതിക്കായി നാട്ടുകാർ അന്വേഷണം നടത്തിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് കുട്ടി അമ്മയോടൊപ്പം ശ്രീകാര്യം സ്റ്റേഷനിലെത്തി പരാതി നൽകി. സമീപത്തെ സി.സി ടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മുമ്പ് സ്ത്രീയെ ഉപദ്രവിച്ച് മാലപൊട്ടിച്ച കേസിൽ റിമാൻഡിൽ ആയിട്ടുണ്ട് . പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.