യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം ; പ്രതി കസ്റ്റഡിയിൽ

തിരുവനന്തപുരം: കണിയാപുരത്ത് യുവതിയെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി കസ്റ്റഡിയിൽ . യുവതിയോടൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് തിരുനെല്‍വേലി അംബാസമുദ്രം സ്വദേശി രംഗദുരൈയെ തെങ്കാശിയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മംഗലപുരം പൊലീസും ഷാഡോ ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയിരിക്കുന്നത്.
കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനുവിനെ (വിജി-33) തിങ്കളാഴ്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് സ്‌കൂളില്‍ നിന്നെത്തിയ കുട്ടികളാണ് ഷാനുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ ഹാളിലെ നിലത്തുകിടക്കുന്ന നിലയിലായിരുന്ന മൃതദേഹം ഉണ്ടായിരുന്നത്. കുട്ടികൾ ബഹളം വച്ചതോടെ സമീപവാസികൾ പൊലീസിൽ അറിയിക്കുകയും ചെയ്തു. സംഭവത്തിൽ കഴുത്തില്‍ കയറും തുണിയും മുറുക്കിയാണ് യുവതിയെ കൊന്നതെന്ന് പൊലീസിനോട് പ്രതി സമ്മതിച്ചു.
ഷാനുവിന്റെ ആദ്യഭര്‍ത്താവ് എട്ടുവര്‍ഷം മുന്‍പ് മരിച്ചിരുന്നു. കുറച്ചുനാളായി തമിഴ്നാട് സ്വദേശിയായ രംഗനോടൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ എട്ടരയ്ക്ക് ഷാനുവിന്റെ മക്കള്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ ഇരുവരും വീട്ടിലുണ്ടായിരുന്നു. ഹോട്ടല്‍ ജീവനക്കാരനായ രംഗനെ സംഭവശേഷം കാണാതായി. യുവതിയുടെ സ്വർണവും പണവും കവർന്നാണ് പ്രതി രക്ഷപെട്ടത്.