കോഴിക്കോട്: ഈങ്ങാപ്പുഴയിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവം. പ്രതിയായ ഭർത്താവ് യാസിർ പിടിയിൽ. മെഡിക്കൽ കോളേജ് പാർക്കിംഗിൽ വച്ചാണ് ഇയാൾ പിടിയിലായിരിക്കുന്നത്. കൊലപാതകത്തിനു ശേഷം സഞ്ചരിച്ച അതേ കാറിൽ നിന്ന് തന്നെയാണ് പ്രതി പിടിയിലായത്. ലഹരിക്ക് അടിമയായ യാസിർ കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.
യാസിറിന്‍റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുയർന്നു. നേരത്തെ ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്നും പരാതിയുണ്ട്.
ചൊവ്വാഴ്ച്ച വൈകീട്ട് 6.35ഓടെയാണ് സംഭവം നടന്നത്. വീട്ടുകാർ നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം ഭാര്യ വീട്ടിലേക്കെത്തിയ യാസിർ ആദ്യം ഭാര്യയെ ആക്രമിക്കുകയായിരുന്നു. ഷിബിലയെ യാസിര്‍ കത്തികൊണ്ട് ആണ് കുത്തിയത്. ഇത് തടയാൻ എത്തിയപ്പോഴാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. നാലു വര്‍ഷം മുമ്പായിരുന്നു ഷിബിലയുടെയും യാസിറിന്‍റെയും വിവാഹം. ഇവര്‍ക്ക് മൂന്നു വയസുള്ള ഒരു കുട്ടിയുണ്ട്.