സുഹൃത്തുക്കളുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; ഭർത്താവിനെതിരെ പരാതിയുമായി യുവതി
ബെംഗളൂരു: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി. സമ്മര്‍ദം ചെലുത്തി വിവാഹം നടത്തി, ലൈംഗികാതിക്രമം നടത്തി, ഭീഷണിപ്പെടുത്തി, ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നതടക്കമുള്ള പരാതികളാണ് യുവതി ആരോപിച്ചിരിക്കുന്നത്. കർണ്ണാടകയിൽ നിന്നുള്ള യുവതിയാണ് പൊലീസിനെ സമീപിച്ചിരിക്കുന്നത്. മാസങ്ങളോളം പീഡനം തുടര്‍ന്നെന്നും പരാതിയിൽ പറയുന്നു .
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സയ്യിദ് ഇനാമുല്‍ ഹഖുമായി യുവതിയുടെ വിവാഹം നടന്നത്. 340 ഗ്രാം സ്വര്‍ണവും ഒരു യമഹ മോട്ടോര്‍ സൈക്കിളും നല്‍കിയാണ് വിവാഹം നടന്നത്. തനിക്ക് മറ്റൊരു ഭാര്യയുണ്ടെന്നും 19 യുവതികളുമായി ലൈംഗിക ബന്ധമുണ്ടായിട്ടുണ്ടെന്നും ഭർത്താവ് യുവതിയോട് തുറന്നുപറഞ്ഞതോടെ ഇവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും യുവതി പൊലീസിനെ സമീപിക്കുകയുമായിരുന്നു.
സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തിന് യുവതിയെ ഹഖ് നിര്‍ബന്ധിച്ചെന്നും അത് നിരസിച്ചപ്പോള്‍ യുവതിയുടെ സ്വകാര്യ വീഡിയോകള്‍ പങ്കുവെക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. ഹോട്ടലുകള്‍ അടക്കമുള്ള പൊതു സ്ഥലത്ത് വെച്ചും സ്വന്തം വീട്ടില്‍ വെച്ചും ഹഖ് തന്നെ ശാരീരികവും മാനസികവുമായും പീഡിപ്പിക്കാറുണ്ടെന്നും യുവതി പറഞ്ഞു .
ഹഖിന്റെ കുടുംബത്തിനെതിരെയും യുവതി ആരോപണം ഉന്നയിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ നടന്ന കുടുംബ പരിപാടിയില്‍ ഹഖിന്റെ സഹോദരി തന്നെ അപമാനിച്ചു, സഹോദരന്‍ ലൈംഗികച്ചുവയോടെ പെരുമാറി എന്നും പരാതിയില്‍ പറയുന്നു . സംഭവത്തിൽ ഹഖിനും ആറ് കുടുംബാംഗങ്ങള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. നിലവില്‍ ഹഖ് ഒളിവിലാണെന്നും തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.