വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയെന്ന കേസ്: സിപിഎം നേതാക്കളുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

എറണാകുളം: കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗണ്‍സിലറെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ സിപിഎം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. സംഭവത്തിൽ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിക്കുക. എന്നാൽ കലാ രാജുവിനെ സിപിഎം ഓഫിസിലേക്ക് കൂട്ടിക്കൊണ്ടുപോവുക മാത്രമാണുണ്ടായതെന്നും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നുമാണ് സിപിഎം നേതാക്കൾ വാദിക്കുന്നത്.
കൂടാതെ രാഷ്ട്രീയസമ്മര്‍ദം കാരണമാണ് കലാ രാജു തട്ടിക്കൊണ്ടു പോകല്‍ പരാതി നല്‍കിയത് എന്ന വാദവും ജാമ്യാപേക്ഷയില്‍ സിപിഎം നേതാക്കള്‍ ഉയര്‍ത്തി. കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ഒപ്പം ഏരിയാ സെക്രട്ടറി ഉള്‍പ്പെടെയുളളവരുടെ അറസ്റ്റ് ഒഴിവാക്കാന്‍ പൊലീസ് നാടകം കളിച്ചെന്ന ആരോപണവും ഉയര്‍ന്നു.