വന്യ ജീവി അക്രമണം: വയനാട്ടിൽ ഹർത്താൽ ; വാഹനങ്ങൾ തടഞ്ഞു, അക്രമം

കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി. പിന്നാലെ ലക്കിടിയിൽ സംഘർഷമുണ്ടായി. വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ചത്. ലക്കിടിയിൽ വാഹനങ്ങൾ തടയാനുള്ള കോൺഗ്രസ് – യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെയാണ് സംഘർഷമുണ്ടായിരിക്കുന്നത്.
ലക്കിടിയിൽ വയനാട് ജില്ലാ അതിർത്തിയിലാണ് വാഹനങ്ങൾ തടഞ്ഞത്. എന്നാൽ പൊലീസ് അകാരണമായി പ്രകോപനമുണ്ടാക്കിയെന്നാണ് പ്രവർത്തകരിലൊരാൾ പ്രതികരിച്ചത്. ഹർത്താൽ അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം സ്ഥലത്ത് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ ഹർത്താലിനോടനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് സംഘടിപ്പിക്കും. എന്നാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിൽ സർവീസ് നടത്തേണ്ടതില്ലെന്നാണ് സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ തീരുമാനം. പാൽ, പരീക്ഷ, പത്രം, വിവാഹം, ആശുപത്രി ആവശ്യങ്ങൾക്കായുള്ള യാത്രകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം രാവിലെ ബത്തേരി കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് ദീർഘദൂര ബസുകൾ സർവീസ് തുടങ്ങി. യുഡിഎഫ് ഹർത്താലിനെ വിമർശിച്ച എൽഡിഎഫ് നേതാക്കൾ വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും മുൻ എംപി രാഹുൽ ഗാന്ധിക്കും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് വിമർശിക്കുകയും ചെയ്തു.