അതിരപ്പിള്ളിയിൽ കാട്ടാനക്ക് പരിക്കേറ്റു; ആനയെ മയക്ക് വെടി വെച്ചു

തൃശൂർ: അതിരപ്പള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടാനക്കായുള്ള ദൗത്യം ആരംഭിച്ച് വനം വകുപ്പ് രംഗത്ത്. വനത്തിലെ പുഴയ്ക്ക് സമീപം നിലയുറപ്പിച്ചിരിക്കുന്ന ആനയെ കാലടി പ്ലാൻ്റേഷൻ രണ്ടാം ബ്ലോക്കിലേക്ക് മാറ്റാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത് . അവിടെവെച്ച് ആനയെ മയക്കുവെടിച്ച് പിടികൂടി ചികിത്സ നൽകാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. സംഭവത്തിൽ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂരിലെത്തി സ്കാനേർസ് അടക്കം ഉപയോഗിച്ച് പരിശോധിക്കും. ഇതിനു ശേഷം ചികിത്സാരീതി തീരുമാനിക്കും. ആന ക്ഷീണിതനാണ്. മറ്റ് ആനകളോടൊപ്പം നടന്ന മൽപിടിത്തത്തിൽ പരിക്ക് ഉണ്ടായതെന്നാണ് വിലയിരുത്തൽ.
സ്റ്റാൻഡിങ് സെഡേഷൻ ആണ് ആനയ്ക്ക് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. ആനയുടെ മുറിവിൽ പഴുപ്പ് ഉണ്ട്. അതിനാൽ ദൗത്യം പ്രയാസകരമെന്നാണ് വിദഗ്ദരുടെ വിലയിരുത്തൽ. ആന ഒറ്റയ്ക്കാണ് പ്രദേശത്ത് തമ്പടിച്ചിരിക്കുന്നത്. ആനയ്ക്ക് ചികിത്സ ആവശ്യമാണെന്നും. നിലവിലെ സ്ഥലം മയക്കുവെടി വെക്കുന്നതിന് അനുയോജ്യമല്ലെന്നാണ് വിദഗ്ദർ പറയുന്നു . സാഹചര്യം നോക്കിയ ശേഷം കുങ്കികളെ എത്തിക്കുമെന്നും ഡോ. അരുൺ സക്കറിയ വ്യക്തമാക്കി. ആനയുടെ ആരോഗ്യം സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. ആനക്ക് ഭക്ഷണം പോലും എടുക്കാന്‍ കഴിയുന്നില്ല.
മസ്തകത്തിലാണ് മുറിവേറ്റിട്ടുള്ളത്. അതിന്റെ മുന്‍ഭാഗം എയര്‍സെല്ലുകളാണ്. ഈ സെല്ലുകള്‍ക്ക് അണുബാധ ബാധിച്ചിട്ടുണ്ട്. അതിനാലാണ് മസ്തകത്തിനുള്ളില്‍ നിന്നും പഴുപ്പ് ഒലിച്ചിറങ്ങുന്നത്. അടിയന്തിര ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം പോലും സംഭവിക്കാം എന്നാണ് ഡോ അരുണ്‍ സക്കറിയ പറയുന്നത്. കഴിഞ്ഞദിവസമാണ് അതിരപ്പിള്ളിയിൽ മുറിവേറ്റ കാട്ടാനയെ കണ്ടെത്തിയത്