സംസ്ഥാനത്ത് മൂന്നിടത്ത് കാട്ടാന ആക്രമണം; രണ്ട് പേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നിടത്ത് ഇന്ന് രാവിലെ കാട്ടാന ആക്രമണം. പാലക്കാട് അട്ടപ്പാടിയിലും പത്തനംതിട്ട കോന്നിയിലും മലപ്പുറം നാടുകാണി ചുരത്തിലുമാണ് കാട്ടാനകൾ ആക്രമണം ഉണ്ടായിരിക്കുന്നത് . അട്ടപ്പാടിയിലും കോന്നിയിലുമായി രണ്ട് പേർക്ക് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റു. മലപ്പുറത്ത് യുവാവ് രക്ഷപ്പെട്ടെങ്കിലും ഇദ്ദേഹത്തിൻ്റെ വാഹനം ആന തകർക്കുകയും ചെയ്തു.
അട്ടപ്പാടിയിലെ കാട്ടാന ആക്രമണത്തിൽ തെക്കേ കടമ്പാറ സ്വദേശി സെന്തിൽ(35) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ക്ക് ഷോളയൂർ മൂലക്കടയിലാണ് സംഭവം. ആക്രമണത്തിൽ വാരിയെല്ലിന് പരിക്കേറ്റ നെന്തിൽ കോട്ടത്തറ ആശുപത്രിയിൽ ചികിത്സിയിലാണ്.
കോന്നി കല്ലേലിൽ എസ്റ്റേറ്റ് ജീവനക്കാരന് നേരയാണ് കാട്ടാന അക്രമണം ഉണ്ടായത്. കലഞ്ഞൂർ സ്വദേശിയായ വിദ്യാധരൻ പിള്ളയ്ക്ക് നേരെയാണ് അക്രമണം ഉണ്ടായത് . പരിക്കേറ്റ വിദ്യാധരൻപിള്ളയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ ആറരയോടെ എസ്റ്റേറ്റിൽ ജോലിക്ക് എത്തിയപ്പോഴായിരുന്നു അക്രമണം ഉണ്ടായത്.
മലപ്പുറം വഴിക്കടവ് നാടുകാണി ചുരത്തിൽ വ്യൂ പോയിന്റിന് സമീപത്ത് വച്ചാണ് സ്കൂട്ടർ യാത്രികനെ ആന ആക്രമിച്ചത്. യാത്രികനായ കാരക്കോട് പുത്തരി പാടം സ്വദേശി തോരൻ ഷറഫുദ്ദീൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു . ബൈക്ക് ആന തകർത്തു.