വയനാട്ടില്‍ കാട്ടാന ആക്രമണം; ഒരാൾക്ക് ദാരുണാന്ത്യം; അടിയന്തര നടപടികൾക്കായി വനം വകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടന അക്രമണത്തിൽ മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖന് ദാരുണാന്ത്യം. ജോലിക്ക് പോയി വരുന്ന വഴി എരുമക്കൊല്ലിയില്‍ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ആറുമുഖന്‍ മരിച്ചു.
ഇന്നലെ രാതി ഒമ്പത് മണിയോടെയാണ് കാട്ടാന അറുമുഖനെ ആക്രമിച്ചത്. കാട്ടാന കൂട്ടം പ്രദേശത്തെ തേയില തോട്ടത്തിൽ തമ്പടിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ് . ഡിഎഫ്ഒ വരാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നു.
കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട അറുമുഖന്റെ മരണത്തിൽ അടിയന്തര നടപടികൾക്കായി വനം വകുപ്പ് രംഗത്തെത്തി . ആനയെ കാട്ടിലേക്ക് തുരത്തുന്നതിനുള്ള സംയുക്ത നടപടി ഉടൻ സ്വീകരിക്കാൻ തീരുമാനമായി. ആനയെ കാട്ടിലേക്ക് തുരത്തുന്നതിനായി ഇന്ന് മുത്തങ്ങയിൽ നിന്ന് കുങ്കിയാനയെ കൊണ്ടുവരും. കൂടാതെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അറുമുഖന്റെ മരണത്തിൽ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ചന്ദന മരത്തിന് കാവൽ നിൽക്കുന്ന വനലപാലകർ മനുഷ്യജീവന് സുരക്ഷയൊരുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ ആനയെ മയക്കു വെടിവെക്കാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും, അതിനായി കുങ്കിയാനകളെ എത്തിച്ചിട്ടുണ്ടെന്നും വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. അറുമുഖന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.