വന്യമൃഗശല്യം ; കുട്ടമ്പുഴയിൽ പ്രതിരോധ സംവിധാനങ്ങൾക്ക് തുടക്കമിട്ട് വനം വകുപ്പ്
കൊച്ചി: വന്യമൃഗശല്യം രൂക്ഷമായ എറണാകുളം കുട്ടമ്പുഴയിൽ പ്രതിരോധ സംവിധാനങ്ങൾക്ക് തുടക്കമിട്ട് വനം വകുപ്പ് രംഗത്ത്. കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ട്രഞ്ച് നിർമിച്ച് തുടങ്ങി. അതുപോലെ ഫെൻസിംഗ് അടക്കമുള്ളവ വൈകാതെ സ്ഥാപിക്കും. ഒപ്പം താൽക്കാലിക സംവിധാനമല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് യുഡിഎഫിൻ്റെ പ്രതിഷേധവും ഇന്ന് സംഘടിപ്പിക്കും.
കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തിൽ എൽദോസ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കുട്ടമ്പുഴയിലെ ജനജീവിതം കൂടുതൽ ചർച്ചയായി മാറിയത് . മലയോര ജനതയുടെ നിശ്ചയദാർഢ്യത്തിന് പിന്നിൽ ഭരണ കൂടത്തിന് പതിവ് പല്ലവി തെറ്റിക്കേണ്ടി വന്നു. കാട്ടാന ശല്യം രൂക്ഷമായ ഇടങ്ങളിൽ ട്രഞ്ച് നിർമിച്ച് തുടങ്ങി. രണ്ടാം ഘട്ടത്തിൽ ഫെൻസിംഗ് സ്ഥാപിക്കുകയും ചെയ്യും. കുട്ടമ്പുഴയിൽ മാത്രമല്ല കാട്ടാന ശല്യം രൂക്ഷമായ വടാട്ടുപാറ, കോട്ടപ്പടി, മാമലക്കണ്ടം, നീണ്ടപാറ എന്നിവിടങ്ങളിലും ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കും.
കാർഷിക, ടൂറിസം മേഖലയെ ആശ്രയിച്ചു കഴിയുന്നവരാണ് കുട്ടമ്പുഴയിലെ ഭൂരിഭാഗം ജനങ്ങളും. ജീവനും സ്വത്തിനും സംരക്ഷണമേർപ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. 27ന് ചേരുന്ന അവലോകന യോഗം സ്ഥിതിഗതികൾ വിലയിരുത്തും. തുടർനടപടികൾ ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന സൂചനയും നാട്ടുകാർ നൽകി.