വിവാഹ വണ്ടികൾ തമ്മിൽ ഉരസി; നടുറോഡിൽ ഏറ്റുമുട്ടൽ

ജാതിയേരി: വിഷ്ണുമംഗലം പാലത്തിനു സമീപം കല്ലുമ്മലിൽ വിവാഹ വണ്ടികൾ തമ്മിൽ ഉരസിയതിനെച്ചൊല്ലി വൻ സംഘർഷം. കല്ലുമ്മലിലും പുളിയാവിലുമായി ഇന്നലെ നടന്ന രണ്ട് വ്യത്യസ്ത വിവാഹങ്ങൾക്ക് എത്തിയ വാഹനങ്ങളാണ് തമ്മിൽ ഉരസിയത്. പുളിയാവിലെ വിവാഹ സംഘത്തിന്റെ കാർ ഒരു സംഘം അടിച്ചു തകർത്തു. കാറിലുണ്ടായിരുന്ന ചെക്യാട് പുളിയാവിലെ ചാലിൽ നിധിൻലാൽ(30), ഭാര്യ ആതിര(24), മകൾ നിതാര (7 മാസം) എന്നിവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിനിടയിൽ ഏറെ പണിപ്പെട്ടാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. വളയം പൊലീസ് കേസെടുത്തു.
സംഘർഷ സ്ഥലത്ത് എത്തിയ ചെക്യാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റും മുൻ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കുറുവയിൽ അഹമദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാക്കി. അഹമദിനെ ചിലർ കയ്യേറ്റം ചെയ്തെന്നാണു പരാതി. വളയത്തു നിന്ന് എത്തിയ പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് സംഘർഷം നിയന്ത്രിച്ചത്.സംഘർഷത്തിനിടയിൽ പൊലീസിന് നേരെയും കൈയേറ്റം ഉണ്ടായി . സംഘർഷത്തിന്റെ ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് പ്രതികളെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചു.