വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ ; പ്രതിഷേധം ശക്തമാക്കി എൽഡിഎഫ്
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയിൽ പ്രതിഷേധം ശക്തമാക്കി എൽഡിഎഫ് രംഗത്ത്. സംഭവത്തിൽ സാമ്പത്തിക ഇടപാട് ആരോപണം ഉയർന്ന ഐ സി ബാലകൃഷ്ണൻ രാജിവെക്കും വരെ സമരം തുടരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ ഇന്നലെ രാത്രി ബത്തേരി ടൗണില്‍ എല്‍ഡിഎഫ് നൈറ്റ് മാർച്ച് നടത്തി പ്രതിഷേധിക്കുകയും ചെയ്തു.
എന്നാൽ ഡിസിസി ട്രഷറർ എൻ എം വിജയൻ്റെയും മകന്റെയും ആത്മഹത്യയിൽ അസ്വഭാവിക മരണത്തിന് എടുത്ത കേസിൽ ആത്മഹത്യാ പ്രേരണ കുറ്റം കൂടി ചുമത്തും. ആത്മഹത്യ കുറിപ്പിനോടൊപ്പം കുടുംബം പുറത്തുവിട്ട കത്തിൽ പരാമർശിക്കുന്നവർക്കെതിരെയാണ് ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുക.
നിലവിൽ കെപിസിസി പ്രസിഡണ്ടിനെ അഭിസംബോധന ചെയ്തുള്ള കത്തിൽ എംഎൽഎ ഐ സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ, കെ എൽ പൗലോസ് തുടങ്ങിയവരാണ് ഉള്ളത്. എന്നാൽ ആത്മഹത്യ കുറുപ്പിൽ ആരുടെയും പേരുകൾ പ്രത്യേകം പരാമർശിച്ചിട്ടില്ല. കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആകുമ്പോഴേക്കും ആയിരിക്കും ആർക്കൊക്കെ എതിരെ ആത്മഹത്യാപ്രേരണ കുറ്റം എന്നതിൽ അന്തിമ തീരുമാനം ആവുക.