x
NE WS KE RA LA
National

വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും പാസായി

വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും പാസായി
  • PublishedApril 4, 2025

ദില്ലി: വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും പാസായി. വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ എതിർക്കുകയും ചെയ്‌തു. കഴിഞ്ഞ ദിവസം ബിൽ ലോക്സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടാൽ ബിൽ നിയമമാകും. മണിക്കൂറുകൾ നീണ്ട ചർച്ചക്ക് ശേഷമാണ് വോട്ടെടുപ്പ് നടന്നത്. എന്നാൽ വോട്ടെടുപ്പിൽ പ്രതിപക്ഷ അംഗങ്ങളുടെ നിർദേശം വോട്ടിനിട്ട് തള്ളുകയും ചെയ്തു.

ബിൽ രാജ്യസഭ കടന്നതോടെ മുനമ്പത്ത് പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും സമരക്കാരുടെ ആഹ്ലാദ പ്രകടനം. കേന്ദ്രം സർക്കാരിനെ പിന്തുണച്ച് സമരം ചെയ്യുന്നവർ പ്രകടനം നടത്തി. നിയമഭേദഗതിയെ എതിർത്ത കേരളത്തിലെ എംപിമാരെ വിമർശിച്ചപ്പോൾ സുരേഷ് ഗോപിക്ക് കൈയടി. റവന്യു അവകാശങ്ങൾ പുനഃസ്ഥപിക്കുന്നത് വരെ സമരം തുടരുമെന്നും മുനമ്പം സമര സമിതി അറിയിച്ചു.

വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെ പാസായിരുന്നു. 232 വോട്ടിനെതിരെ 288 വോട്ടോടെയാണ് പാസായത്. രാജ്യസഭയിലും മണിക്കൂറുകൾ ചർച്ച നീണ്ടു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ വോട്ടിനിട്ട് തള്ളി. കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരുടെ നിർദേശങ്ങളും തള്ളി.

വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. ബിൽ ഇന്നു തന്നെ രാജ്യസഭയിലും അവതരിപ്പിക്കും. ബിൽ പരിശോധിക്കാൻ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതി തങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും സർക്കാർ ന്യൂനപക്ഷങ്ങളെ അപകീർത്തിപ്പെടുത്താനും അവകാശങ്ങൾ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്‌ക്കെതിരെ 4D ആക്രമണം നടത്തുകയാണെന്നും കോൺഗ്രസ് പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *