പത്തനംതിട്ട : ശബരിമലയിൽ ദിലീപ് VIP ദർശനം നടത്തിയ സംഭവം ഗൗരവകരമാണെന്ന് ഹൈക്കോടതി പറഞ്ഞു. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും. സോപാനത്തിനു മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ദിലീപിന് ദർശനം നടത്തുന്നതിനായി മറ്റുള്ള ഭക്തരെ തടഞ്ഞതും കോടതി നിരീക്ഷിച്ചു. ദർശനം നടത്തുന്ന സമയത്തെ ദൃശ്യങ്ങൾ കോടതി തുറന്ന കോടതിയിലാണ് പരിശോധിച്ചത്. ഒന്നാം നിരയിലെ എല്ലാ ആളുകളെയും തടഞ്ഞുവെന്നും ആരാണ് ഭക്തരെ തടയാൻ അധികാരം നൽകിയതെന്നും കോടതി ആരാഞ്ഞു.
സംഭവത്തിൽ നേരത്തെ ഹൈക്കോടതി തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനെ വിമർശിച്ചിരുന്നു. ദിലീപിനൊപ്പം നടിയെ ആക്രമിച്ച കേസിലെ കൂട്ടുപ്രതി ശരത്തും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമാണ് വിഐപി ദര്‍ശനം നടത്തിയത്. ഇതിൽ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറും ശബരിമല സ്‌പെഷല്‍ കമ്മിഷണറും വിശദീകരണം നൽകി. സന്നിധാനത്ത് ഹരിവരാസനം പാടുന്ന സമയത്ത് മുന്‍നിരയില്‍ നിന്നാണ് പത്ത് മിനുട്ടിലേറെ ദിലീപും വിവാദ സംഘാംഗങ്ങളും ദര്‍ശനം തേടിയത്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന മറ്റ് ഭക്തര്‍ക്ക് ദര്‍ശനത്തിന് തടസം സൃഷ്ടിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് .
അതേസമയം, ദിലീപിന് പൊലീസ് ഒരു സഹായവും ചെയ്തിട്ടില്ലെന്നാണ് ശബരിമല സ്പെഷ്യൽ പൊലീസ് ഓഫീസർ ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞത് . ദേവസ്വം ഗാർഡുകളാണ് ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയത്. ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.