x
NE WS KE RA LA
Crime Kerala

വിനീത വധകേസ് ; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി വിധി

വിനീത വധകേസ് ; പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി വിധി
  • PublishedApril 10, 2025

തിരുവനന്തപുരം: അമ്പലമുക്ക് വിനീത വധക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി.
തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ രാജേന്ദ്രനാണ് സ്വർണ മാല തട്ടിയെടുക്കാനായി വിനീതയെ വധിച്ചതെന്ന് കണ്ടെത്തി. കേസിൽ കോടതി വിധി പ്ര‌സ്താവിച്ചിട്ടില്ല. ഈ മാസം 21 ന് കേസ് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കിയ കോടതി, ഏഴ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രതിയുടെ മാനസിക നില പരിശോധിക്കാനുള്ള റിപ്പോർട്ട് അടക്കമാണ് തേടിയിരിക്കുന്നത്.

2022 ഫെബ്രുവരി ആറിനാണ് സംഭവം ഉണ്ടായത്. അമ്പലമുക്ക് കുറവൻകോണം റോഡിലെ അലങ്കാര ചെടി സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന വിനീതയെ രാജേന്ദ്രൻ ചെടി വാങ്ങാനെന്ന വ്യാജേനയെത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വിനീതയുടെ സ്വർണമാല ലക്ഷ്യമിട്ടാണ് കൊലപാതകം നടത്തിയത്. നാലര പവൻ സ്വർണമാലയുമായി രക്ഷപ്പെട്ട പ്രതിയെ 2022 ഫെബ്രുവരി 11 ന് തിരുനൽവേലിക്ക് സമീപമുള്ള കാവൽ കിണറിൽ നിന്നുമാണ് പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ രാജേന്ദ്രൻ പേരൂർക്കടയിലെ ചായക്കടയില്‍ ജോലി ചെയ്യുമ്പോഴാണ് വിനീതയെ കൊലപ്പെടുത്തിയത്. ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സൈബർ ഫോറൻസിക് തെളിവുകളും, സാഹചര്യ തെളിവുകളും മാത്രമാണ് ഉണ്ടായിരുന്നത്. കേസിൽ 96 പേരെ പ്രോസിക്യൂഷന്‍ സാക്ഷികളായി വിസ്തരിക്കുകയും ചെയ്തു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി ഉൾപ്പടെ 68 ലക്ഷ്യം വകകളും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *