വിജിലൻസ് കേസ് തന്നെ അപമാനിക്കാൻ; പി. വി. അൻവർ

മഞ്ചേരി: ആലുവ ഈസ്റ്റ് വില്ലേജില്‍ പാട്ടവകാശം മാത്രമുള്ള 11.46 ഏക്കർ ഭൂമി പോക്കുവരവ് നടത്തി കൈവശപ്പെടുത്തിയത് സംബന്ധിച്ച വിജിലൻസ് അന്വേഷണം തന്നെ അപമാനിക്കാനുള്ള ‘പിണറായിസ’ത്തിന്‍റെ ഭാഗമാണെന്ന് മുൻ എം.എല്‍.എ പി.വി.അൻവർ. പാട്ടവകാശമുള്ള ഭൂമി നികുതിയടച്ച് അൻവർ സ്വന്തമാക്കിയെന്ന പരാതിയില്‍ റിപ്പോർട്ട് സമർപ്പിക്കാൻ അഡീഷനല്‍ ചീഫ് സെക്രട്ടറി വിജിലൻസ് ഡയറക്‌ടർക്ക് നിർദേശം നല്‍കിയത് സംബന്ധിച്ച് വാർത്തസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോടതി നിർദേശപ്രകാരം രജിസ്ട്രേഷൻ ഫീസടച്ച് ആധാരം രജിസ്‌റ്റർ ചെയ്‌ത ഭൂമിയാണ് പിന്നീട് പോക്കുവരവ് നടത്തിയത്. ആലുവ എടത്തലയില്‍ സ്വകാര്യ ഹോട്ടല്‍ ഗ്രൂപ്പ് പാട്ടത്തിനെടുത്ത ഭൂമിയിലെ വായ‌്പ തിരിച്ചടവ് മുടങ്ങിയതോടെ ഡല്‍ഹിയിലെ ട്രൈബ്യൂണല്‍ ലേലത്തില്‍ വെച്ചപ്പോള്‍ 5.54 കോടി രൂപ പണമടച്ചാണ് വസ്തു ലഭ്യമാക്കിയത്.
ട്രൈബ്യൂണല്‍ നിർദേശപ്രകാരമാണ് ഭൂമിക്കൈമാറ്റം നടന്നത്. ഹോട്ടല്‍ ഗ്രൂപ് ടി.എഫ്.ഐയില്‍നിന്ന് വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങിയതോടെ ലേലത്തില്‍വെക്കുകയും ചെയ്തു. ലേലത്തിനെടുത്തശേഷം വസ്തു ട്രൈബ്യൂണല്‍ മുഖേനയാണ് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.