തിരുവനന്തപുരം : വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസ് പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. അമ്മൂമ്മ സൽമ ബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോൾ തെളിവെടുപ്പ് നടക്കുന്നത്. സൽമാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും അഫാനെ തെളിവെടുപ്പിന് എത്തിക്കും. ഒപ്പം കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഉച്ചയോടെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
അതുപോലെ അഫാനെ അമ്മൂമ്മയെ കൊലപ്പെടുത്തിയ പാങ്ങോട്ടെ വീട്ടിലും സഹോദരനെയും പെണ്‍സുഹൃത്തിനെയും കൊലപ്പെടുത്തിയ പേരുമലയിലെ വീട്ടിലും ഇന്നലെ എത്തിച്ച് തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് പാങ്ങോട് പൊലീസ് തെളിവെടുപ്പ് നടത്തിയത് .
ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വൈകിട്ട് നാലരയോടെ തെളിവെടുപ്പ് തുടങ്ങിയത്. തെളിവെടുപ്പിൽ മൂന്നു കേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. പ്രതി അഫാനെ കൊണ്ടുവരുന്ന വിവരം അറിഞ്ഞ് സ്ഥലത്ത് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. പത്തു മിനിട്ടോളം നീണ്ട തെളിവെടുപ്പിൽ കൊല നടത്തിയതെങ്ങനെയെന്ന് അഫാൻ പൊലീസിനോട് വിവരിക്കുകയും ചെയ്തു.
പിന്നാലെ പേരുമലയിലെ വീട്ടിലേയ്ക്ക് എത്തിച്ചു. അമ്മ ഷെമിനയെ ആക്രമിച്ചതും സഹോദരനെയും പെണ്‍സുഹൃത്തിനെയും ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്തിയതും ഈ വീട്ടിൽ വച്ചാണ്. ഇവിടെ മുക്കാൽ മണിക്കൂറോളം നീണ്ട തെളിവെടുപ്പ് നടത്തുകയും ചെയ്തു. രണ്ടിടത്തും നാട്ടുകാരും ബന്ധുക്കളും എത്തിയിരുന്നുവെങ്കിലും പ്രതിക്കെതിരെ ഒരു തരത്തിലുള്ള പ്രതിഷേധവുമുണ്ടായില്ല. തെളിവെടുപ്പിന് ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിൽ എത്തിച്ചു. പാങ്ങോട് പോലീസ് സ്റ്റേഷനിൽ അഫാൻ രാവിലെ തളർന്നു വീണു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് വൈകീട്ട് തെളിവെടുപ്പിന് എത്തിച്ചത്.