അൻവറിൻ്റ് യുഡിഎഫ് പ്രവേശനം: തിടുക്കപ്പെട്ട് വേണ്ടെന്ന് ഒരു വിഭാഗം നേതാക്കൾ; കൂടുതൽ നിലപാട് അറിയണമെന്ന് ആവിശ്യം
തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പിവി അൻവറിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ തിരക്കിട്ട് തീരുമാനം വേണ്ടെന്ന് കോൺഗ്രസ്. പിവി അൻവർ ഇനിയും പല കാര്യങ്ങളിലും നിലപാട് വ്യക്തമാക്കണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിക്കെതിരായ പരാമർശവും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ അഴിമതി ആരോപണത്തിലും തിരുത്ത് വേണമെന്നും. ഇതിന് ശേഷമേ യുഡിഎഫ് പ്രവേശനം ആലോചിക്കാവൂ എന്നും കോൺഗ്രസ് നേതാക്കൾ നേതൃത്വത്തോട് ആവശ്യപ്പെട്ടു
അൻവറിനെ മുന്നണിയിൽ എടുക്കുന്നതിൽ വ്യക്തിപരമായി എതിർപ്പില്ലെന്ന് ഇന്നലെ കെ സുധാകരൻ പ്രതികരിച്ചിരുന്നു. അൻവർ നല്ല സുഹൃത്തും മുൻ സഹപ്രവർത്തകനുമാണെന്നാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ അൻവർ ഉയർത്തിയ രാഷ്ട്രീയ വിഷയങ്ങളിൽ യോജിപ്പുണ്ടെങ്കിലും മുന്നണി പ്രവേശം ഇതേവരെ ചർച്ചയായിട്ടില്ലെന്ന് ഇന്നലെ രമേശ് ചെന്നിത്തല പ്രതികരിച്ചു.
വന നിയമ ഭേദഗതി പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ അൻവറുമായി പാണക്കാട് സാദിഖലി തങ്ങളടക്കം കൂടിക്കാഴ്ച നടത്തിയിരുന്നു. കെപിസിസി ഭാരവാഹി യോഗം ഇന്ന് തിരുവനന്തപുരത്തു ചേരുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള മിഷൻ 25ന്റെ പുരോഗതിയാണ് പ്രധാന അജണ്ടയാകുക. ഒപ്പം ഈ യോഗത്തിൽ അൻവർ വിഷയത്തിൽ കൂടുതൽ നേതാക്കൾ പ്രതികരിച്ചേക്കും.