ഉമ തോമസ് എം എൽ എ ക്ക് പരിക്ക് പറ്റിയ കേസ് : ജി സി ഡി എ ക്ക് ക്ലീൻ ചീറ്റ്
കൊച്ചി : കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവം. ജിസിഡിഎക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പൊലീസ്. കേസിന്റെ അന്വേഷണം പൂര്‍ത്തിയായി. പൊലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും.
കേസില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. നൃത്തപരിപാടിയുടെ സംഘടിപ്പിച്ച മൃദംഗവിഷന്‍ അധികൃതരാണ് കേസിലെ പ്രതികള്‍. മതിയായ സുരക്ഷ ഒരുക്കാത്തെ സ്റ്റേജ് നിര്‍മിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. സ്റ്റേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒരു ചട്ടവും മൃദംഗവിഷന്‍ പാലിച്ചിരുന്നില്ലെന്നാണ് കണ്ടെത്തല്‍.
നേരത്തെ ജിസിഡിഎയ്ക്കും പൊലീസിനുമെതിരെ കോണ്‍ഗ്രസ് പാര്‍ട്ടിയടക്കം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു വീഴ്ചയും പൊലീസിനും ജിസിഡിഎയ്ക്കും സംഭവിച്ചിട്ടില്ല, അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം മൃദംഗവിഷനാണ് എന്ന നിഗമനത്തിലേക്ക് പാലാരിവട്ടം പൊലീസ് എത്തി.
2024 ഡിസംബര്‍ 29നാണ് ഉമ തോമസ് അപകടത്തില്‍പെട്ടത്. 45 ദിവസം അപകടത്തില്‍ പരുക്കേറ്റ് ഉമ തോമസ് ആശുപത്രിയില്‍ കിടന്നു. കേസില്‍ 250 ഓളം പേരുടെ മൊഴി രേഖപ്പെടുത്തി. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്റെ ഡയറക്ടര്‍ അടക്കമുള്ള നാല് പേരുടെ അറസ്റ്റ് ചെയ്തിരുന്നു.