വിവാഹ സൽക്കാരത്തിനിടെ തർക്കം; രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു

അമേത്തി: ഉത്തർപ്രദേശിലെ അമേത്തിയിൽ വിവാഹ സൽക്കാരത്തിനിടെ തന്തൂരി റൊട്ടിയുടെ വിതരണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രവി (18) , ആശിഷ് (17) എന്നിവരാണ് കൊല്ലപ്പെട്ടത്. കേസിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് വ്യക്തമാക്കി.
മെയ് മൂന്നിന് സാരായ് ഹൃദയ് ഷാ വില്ലേജിന്റെ ഗ്രാമത്തലവൻ രാം ജിയാവൻ വർമയുടെ മകന്റെ വിവാഹത്തിനിടെയാണ് സംഭവം. ബൽഭദ്രപൂർ വില്ലേജിൽ നിന്നുള്ള ബറാത്ത് സാരായ് ഹൃദയ് ഷായിൽ എത്തിയപ്പോൾ വിളമ്പിയ തന്തൂരി റൊട്ടിയെ ചൊല്ലിയായിരുന്നു തർക്കം. വധുവിന്റെ ഭാഗത്ത് നിന്ന് എത്തിയവരാണ് കൊല്ലപ്പെട്ടത്.
റൊട്ടിയുടെ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം പിന്നീട് കൈയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾക്കെതിരെ കൊലപാതകം, അക്രമണം, ബലപ്രയോഗം, കൂട്ട ആക്രമണം എന്നി വകുപ്പുകൾ ചുമത്തി കേസെടുത്തതായി അമേത്തി എസ്പി അപർണ രജത് കൗശിക് വ്യക്തമാക്കി.