രണ്ടര വയസ്കാരിയെ അമ്മാവൻ കൊലപ്പെടുത്തിയ കേസ്: ഉദ്യമത്തിന് പിന്നിൽ അഭിചാര ക്രിയ ഉണ്ടോയെന്ന് അന്വേഷണം; പൂജാരിയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസ്. അമ്മാവൻ ഹരികുമാറിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. കുഞ്ഞിന്റെ അമ്മ ശ്രീതുവുമായുള്ള പ്രശ്നത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻറെ പ്രാഥമിക കണ്ടെത്തലിൽ പറയുന്നത്.
അമ്മയുടെ പങ്ക് തെളിയിക്കുന്ന ഒന്നും ഇതുവരെ കിട്ടിയിട്ടുമില്ല. ഇവർ ഇപ്പോൾ പൂജപ്പുര മഹിളാ മന്ദിരത്തിൽ സർക്കാർ സംരക്ഷണത്തിലാണ്. ബന്ധുക്കളാരും ഏറ്റെടുക്കാൻ വരാത്തതോടെയാണ് അങ്ങോട്ടേക്ക് മാറ്റിയത്. വേണ്ടി വന്നാൽ വീണ്ടും ചോദ്യം ചെയ്തേക്കും.
ഉറങ്ങി കിടന്നിരുന്ന കുഞ്ഞിനെ കൊല്ലാൻ മാത്രം എന്ത് പകയാണ് ഇയാൾക്ക് ഉള്ളതെന്നാണ് അറിയേണ്ടത്. കുഞ്ഞിന്റെ അമ്മ ശ്രീതുവുമായി ഇയാൾ നടത്തിയ വാട്സാപ്പ് ചാറ്റിൽ നിന്ന് ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു . ഇത് നിരത്തി വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിന് മുന്നേ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.
അതേസമയം, കരിയ്ക്കകം സ്വദേശിയായ പൂജാരിയെയും അന്വേഷണസംഘം ചോദ്യം ചെയ്യും. ശ്രീതുവിന്റെ തല മുണ്ഡനം ചെയ്‌തത് വിശ്വാസത്തിന്റെ ഭാഗമാണോ എന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ഇതിനായി പൊലീസ് സംഘം കരിയ്ക്കകത്തേക്ക് പുറപ്പെട്ടു.