കോഴിക്കോട്: കുതിരവട്ടം ഗവൺമെൻറ് മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിക്ക് മരുന്നു മാറി നൽകിയതായി പരാതി. രാമനാട്ടുകര സ്വദേശിനി നൽകിയ പരാതിയിൽ ഫാർമസിസ്റ്റിനെതിരെ കോടതി നിർദേശ പ്രകാരം പൊലീസ് കേസ് എടുക്കുകയും ചെയ്തു. ആരോപണ വിധേയയായ ആരോഗ്യ പ്രവർത്തക ഇപ്പോഴും ജോലിയിൽ തുടരുന്നതായും പരാതിയിൽ പറയുന്നു.
കഴിഞ്ഞ ഡിസംബർ 12 നാണ് രാമനാട്ടുകര സ്വദേശിനിയായ സ്ത്രീക്ക് ഡോക്ടർ എഴുതി നൽകിയ മരുന്നിനു പകരം മറ്റൊരു മരുന്ന് ഫാർമസിസ്റ്റ് നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർക്ക് തോന്നിയ സംശയമാണ് സംഭവത്തിൻ്റെ ചുരുൾ അഴിച്ചതെന്ന് മകൾ അശ്വതി പറഞ്ഞു.
ആശുപത്രി അധികൃതർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും . ഇതോടെ കുന്നമംഗലം കോടതിയിൽ പരാതി നൽക്കുകയായിരുന്നു . ഇതിലാണ് കേസ് രജിസ്റ്റർ ചെയ്ത് മെഡിക്കൽ കോളജ് എ സി പിയോട് അന്വേഷണം നടത്താൻ നിർദേശം നൽകിയിരിക്കുന്നത്. കുടുംബം ആരോഗ്യ മന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നൽകിട്ടുണ്ട്.