ഇന്ന് ദുഃഖവെള്ളി: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിൻ്റെ ഓർമ്മ പുതുക്കി ക്രൈസ്തവർ

തിരുവനന്തപുരം: ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂരിൽ വൻ ഭക്തജന പ്രവാഹമാണ്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും. ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക ബാവ വാഴൂർ സെന്‍റ് പീറ്റേഴ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. യാക്കോബായ സഭ അധ്യക്ഷൻ ജോസഫ് പ്രഥമൻ കാതോലിക ബാവ മണർകാട് സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകളിൽ പങ്കെടുക്കും. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഈസ്റ്ററിനു തൊട്ടു മുൻപുള്ള വെള്ളിയെ ദുഃഖവെള്ളിയാഴ്ച ആയി ആചരിക്കുന്നു. പാശ്ചാത്യ സഭകൾ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓർത്തഡോക്സ് സഭകൾ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച ഗ്രെയിറ്റ് ഫ്രൈഡേ ) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമർശിക്കാറുണ്ട്.