പുൽപ്പള്ളിയിൽ കടുവ ആക്രമണം വീണ്ടും; ഒരു ആടിനെ കൂടി കൊന്നു

വയനാട്: അമരകുനിയിൽ ഇറങ്ങിയ കടുവയ്ക്കായി വ്യാപക തെരച്ചിൽ നടക്കുന്നതിനിടെ വീണ്ടും കടുവ ആടിനെ പിടിച്ചു. ഊട്ടിക്കവലയിൽ ബിജുവിന്റെ വീട്ടിലെ ആടിനെയാണ് പുലര്‍ച്ചെ രണ്ട് മണിയോടെ കടുവ പിടിച്ചത്. വീട്ടുകാർ ബഹളം വച്ചതോടെ ആടിനെ ഉപേക്ഷിച്ച് കടുവ ഇരുട്ടിലേക്ക് മറയുകയായിരുന്നു. കടുവക്കായി കെണിയൊരുക്കി കാത്തിരിക്കുകയാണ് വനംവകുപ്പ്.
അതേസമയം, കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. അതിനിടെ, കടുവയെ ഒരു കാപ്പി തോട്ടത്തിൽ കണ്ടെത്തിയെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ രാമൻ അറിയിച്ചു. എന്നാൽ കാപ്പിത്തോട്ടത്തിൽ വെച്ച് മയക്കുവെടി വെക്കുന്നത് ദുഷ്കരമാണെന്നും . തുറസ്സായ സ്ഥലത്തേക്ക് മാറ്റി മയക്കുവെടിക്കാനാണ് ശ്രമം നടത്തുന്നതെന്നും . ഇന്ന് തന്നെ കടുവയെ പിടികൂടാൻ ആകുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി.
ഒടുവിൽ പിടിച്ച ആടിനെ കടുവയ്ക്ക് തിന്നാനായിട്ടില്ല. അതിനാൽ, ഇരതേടി എത്തും എന്ന പ്രതീക്ഷയിൽ നാല് കൂടുകളിൽ കെണിയൊരുക്കി കാത്തിരിക്കുകയാണ് വനംവകുപ്പ്. എന്നാൽ കടുവ കൂട്ടിൽ ആകുന്നതിന് കാക്കാതെ, തേടിപിടിച്ചു മയക്കുവെടി വയ്ക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. ഇനിയും വളർത്ത് മൃഗങ്ങളെ പിടിച്ചാൽ, വലിയ പ്രതിഷേധത്തിനും സാധ്യതയുണ്ട്.