പതിനഞ്ചുകാരിയുടെയും നാല്‍പ്പത്തിരണ്ടുകാരന്റെയുംകാണാതാകലും ആത്മഹത്യയും ഉയര്‍ത്തുന്ന ആശങ്കകള്‍

കാസര്‍കോട് പൈവളിഗ സ്വദേശികളായ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയേയും അയല്‍വാസിയായ നാല്‍പ്പത്തിരണ്ടുകാരനെയും കാണാതായിട്ട് ഇരുപത്തിയാറ് ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് ഇരുവരെയും വീടിനടുത്തുള്ള കാട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ഇരുനൂറ് മീറ്റര്‍ അകലെയാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. പൊലീസും നാട്ടുകാരും വീട്ടുകാരും ലോകം മുഴുവന്‍ അന്വേഷിച്ചിട്ടും വീടിന് തൊട്ടടുത്ത് തന്നെ രണ്ടുപേരും തൂങ്ങിമരിച്ച വിവരം ഇത്രയും ദിവസങ്ങളായി ആര്‍ക്കും അറിയാന്‍ കഴിഞ്ഞില്ല എന്നതാണ് അത്ഭുതകരമായ കാര്യം. ഒരു എലി ചത്ത് ചീഞ്ഞാല്‍പോലും ദുര്‍ഗന്ധം അസഹ്യമാണെന്നിരിക്കെ രണ്ട് മനുഷ്യര്‍ തൂങ്ങിമരിച്ചിട്ട് ദിവസങ്ങളായി നാട്ടുകാരും വീട്ടുകാരും പൊലീസൂം നടത്തിയ തെരച്ചിലുകള്‍ വിഫലമായതെങ്ങനെ എന്നതിനെക്കുറിച്ചും വിശകലനം ആവശ്യമാണ്. ഇന്നലെ സമീപമേഖലയിലെ പൊലീസും നാട്ടുകാരും നടത്തിയ വ്യാപകമായ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ വീടിന് തൊട്ടുത്തുതന്നെ കണ്ടെത്തിയത്.
ഫെബ്രുവരി 11ന് വീട്ടില്‍ സഹോദരിക്കൊപ്പം ഉറങ്ങാന്‍കിടന്ന പതിനഞ്ചുകാരിയെ പിറ്റേന്ന് പുലര്‍ച്ചെ കാണുന്നില്ലെന്ന വിവരം അനുജത്തിയാണ് മാതാപിതാക്കളെ അറിയിച്ചത്. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നാണ് മകള്‍ പുറത്തേക്ക് പോയിരിക്കുന്നതെന്ന് രക്ഷിതാക്കള്‍ക്ക് മനസ്സിലായി. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ച് നാടുനീളെ തിരച്ചില്‍ നടത്തി. പെണ്‍കുട്ടിയുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ആദ്യം ബെല്ലടിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. പെണ്‍കുട്ടിയെ കാണാതായ ദിവസം തന്നെയാണ് അയല്‍വാസിയും കുടുംബത്തിലെ നിത്യസന്ദര്‍ശകനുമായ ഓട്ടോ്രൈഡവറായ നാല്‍പ്പത്തിരണ്ടുകാരനെയും കാണാതായത്. സ്വഭാവികമായും പോലീസിന്റെ സംശയം ഓട്ടോ്രൈഡവറിലേക്ക് നീണ്ടു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ വിശ്വസ്തനായിരുന്നു പ്രദീപ്. പെണ്‍കുട്ടിയുടെ അച്ഛന്റെ ചികിത്സാസംബന്ധമായ കാര്യങ്ങള്‍ക്കായി ആശുപത്രിയിലേക്ക് സ്ഥിരമായി പോയിരുന്നത് പ്രദീപായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ആവശ്യമായ സഹായങ്ങളും ഇയാള്‍ ചെയ്തിരുന്നു. മകളെ കാണാതായ വിവരമറിഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് ആദ്യം ഫോണ്‍ ചെയ്തത് അയല്‍വാസിയായ ഓട്ടോ ്രൈഡവറെയായിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫായ അതേ സമയത്ത് തന്നെ ഓട്ടോ ്രൈഡവറായ പ്രദീപിന്റെ ഫോണും ഓഫായി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ കടത്തിക്കൊണ്ടുപോയെന്നാണ് സംശയിച്ചത്. ഇരുവരുടെയും മൊബൈല്‍ ഫോണുകളുടെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്റെ സമീപത്തെ കാട്ടില്‍ പ്രദേശവാസികളും പോലീസും തിരച്ചില്‍ വ്യാപകമായി നടത്തിയിരുന്നു. പ്രദീപ് പോകാനിടയുള്ള കര്‍ണാടക മടിക്കേരിയിലേയും കൂര്‍ഗിലേയും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടിയെക്കൂട്ടി പ്രദീപ് മുംബൈയിലേക്ക് ഒളിച്ചോടിയെന്ന തരത്തില്‍ കഥകളും നാട്ടില്‍ പരന്നു. ഈ കഥകള്‍ പൊലീസും വിശ്വസിച്ചെന്നാണ് തുടര്‍ന്ന് അന്വേഷണത്തിലുണ്ടായ പാളിച്ചകള്‍ വ്യക്തമാക്കുന്നത്. ഇവരുടെ ടവര്‍ ലൊക്കേഷന്‍ കൃത്യമായി കണ്ടുപിടിക്കുകയും ആ പ്രദേശത്ത് വ്യാപകമായി തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നെങ്കില്‍ വീടിന് തൊട്ടടുത്ത് തന്നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ നേരത്തെ തന്നെ കണ്ടെത്താനാകുമായിരുന്നു.
പെണ്‍കുട്ടിയെ കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് പരാതിപ്പെട്ട കുടുംബം പോലീസിനെതിരെ രംഗത്തുവന്നിരുന്നു. കുമ്പള പോലീസ് സ്റ്റേഷനിലാണ് മാതാപിതാക്കള്‍ ആദ്യം പരാതി നല്‍കിയിരുന്നത്. ദിവസങ്ങളായി കുട്ടിയെ കണ്ടെത്താനാകാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫിനെ ബന്ധപ്പെടുകയും എംഎല്‍എയുടെ സഹായത്തോടെ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. അന്വേഷണം ്രൈകംബ്രാഞ്ചിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് പരാതിയും നല്‍കിയിരുന്നു. ഫെബ്രുവരി 12ന് പുലര്‍ച്ചെ മുതല്‍ കാണാതായ പെണ്‍കുട്ടിയും അയല്‍വാസിയായ പ്രദീപും അന്നുതന്നെ തൂങ്ങി മരിച്ചിരുന്നോ എന്ന വിവരം ശാസ്ത്രീയ പരിശോധനകളില്‍ നിന്ന് മാത്രമേ വ്യക്തമാകൂ. ഇരുവരുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളെജിലാണ് പോസ്റ്റുമോര്‍ട്ടത്തിനായി എത്തിച്ചിരിക്കുന്നത്. കാണാതായ ശേഷം ഇരുവരുടെയും യാതൊരുവിധത്തിലുമുള്ള നീക്കങ്ങളുടെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടില്ല. പതിനഞ്ചുകാരിയുമായുള്ള അയല്‍വാസിയുടെ ബന്ധത്തെക്കുറിച്ച് നേരത്തെ വീട്ടുകാര്‍ക്ക് യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. പെണ്‍കുട്ടിയുടെ വീടുമായി വളരെയധികം അടുപ്പമുള്ളയാളും സ്ഥിരം സന്ദര്‍ശകനുമായിരുന്നു പ്രദീപ്. ഇതായിരിക്കാം ഇരുവരും തമ്മിലുള്ള അടുപ്പത്തില്‍ കലാശിച്ചത്. എന്താണ് മരണകാരണമെന്ന വിവരം ശാസ്ത്രീയമായി തന്നെ …