x
NE WS KE RA LA
Uncategorized

മുഖ്യമന്ത്രിയുടെ ക്ഷണം, ധനമന്ത്രിയുടെ വരവ്,ഗവര്‍ണറുടെ മുന്‍കൈ, തരൂരിന്റെ സെല്‍ഫി

മുഖ്യമന്ത്രിയുടെ ക്ഷണം, ധനമന്ത്രിയുടെ വരവ്,ഗവര്‍ണറുടെ മുന്‍കൈ, തരൂരിന്റെ സെല്‍ഫി
  • PublishedMarch 13, 2025

കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പ്രാധാന്യമേറെയുണ്ട്. മുഖ്യമന്ത്രിക്കൊപ്പം കേരള ഗവര്‍ണറും ഉണ്ടായിരുന്നുവെന്നതാണ് അതില്‍ പ്രധാനം. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരുന്ന കാലം മുഴുവന്‍ സര്‍ക്കാരുമായും മുഖ്യമന്ത്രിയുമായും തുറന്ന ഏറ്റുമുട്ടലുകള്‍ നടത്തിയതൊന്നും ആര്‍ക്കും മറക്കാന്‍ കഴിയില്ല. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ഗവര്‍ണറായി എത്തിയതോടെ ഭരണതലപ്പത്തെ സംഘര്‍ഷങ്ങള്‍ അതാണ്ട് അവസാനിച്ച മട്ടായെന്ന് മാത്രമല്ല സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ക്ക് ഭരണഘടനാ തലവന്‍ എന്ന ചുമതല നിര്‍വ്വഹിച്ചുകൊണ്ട് സര്‍ക്കാരിനൊപ്പമുണ്ട് എന്നത് വലിയ കാര്യം തന്നെയാണ്. ഗോവയിലെ പ്രമുഖ ബിജെപി നേതാവായിരുന്ന രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ രാഷ്ട്രീയ മാന്യതയും ഭരണപരമായ പക്വതയും ഉയര്‍ത്തിപ്പിടിക്കുകയും ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നതില്‍ മാതൃകാപരമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് സംസ്ഥാന ഭരണകൂടത്തിന് വലിയ ആശ്വാസം തന്നെയാണ്. സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പോക്കിന് രാഷ്ട്രീയം നോക്കാതെ ഭരണത്തിന്റെ തലപ്പത്തുള്ളവര്‍ നിലകൊള്ളുന്നതും ആശ്വാസകരമായ കാര്യമാണ്. മാത്രമല്ല സാധാരണ രീതിക്ക് കേന്ദ്രമന്ത്രിസഭയിലെ പ്രമുഖരെ അവരുടെ ഓഫീസുകളില്‍ ചെന്നാണ് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുക. അതിന് വിപരീതമായി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ച് കേരള ഹൗസിലെത്തി അനൗദ്യോഗികമെങ്കിലും കൂടിക്കാഴ്ച നടത്തിയത് നിലവിലെ രാഷ്ട്രീയ പരിതസ്ഥിതിയില്‍ ഏറെ പ്രാധാന്യമുള്ള കാര്യം തന്നെയാണ്.
കേരള ഹൗസിലെ കൊച്ചിന്‍ ഹൗസില്‍ നടന്ന മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച ഏതാണ്ട് ഒരുമണിക്കൂറോളം ഉണ്ടായിരുന്നു. രാവിലെ ഒമ്പത് മണിയോടെ എത്തിയ ധനമന്ത്രി കൂടിക്കാഴ്ചയ്ക്കു ശേഷം പ്രഭാത ഭക്ഷണവും കഴിച്ച് വളരെ സൗഹാര്‍ദ്ദപരമായാണ് മടങ്ങിയത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, പ്രത്യേക പ്രതിനിധി കെ വി തോമസ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കാളികളായിരുന്നു. ഇതിന് മുന്നോടിയായി കെ വി തോമസ് നേരത്തെ കേന്ദ്രധനമന്ത്രിയെക്കണ്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മാത്രമല്ല മുഖ്യമന്ത്രിയുമായുളള്ള കൂടിക്കാഴ്ചയ്ക്ക് വേദിയൊരുക്കിയതും കെ വി തോമസിന്റെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു കേന്ദ്രമന്ത്രിയുടേതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ടെങ്കിലും കൂടിക്കാഴ്ചയില്‍ വയനാട് വിഷയം സജീവമായി മുഖ്യമന്ത്രി ഉന്നയിച്ചുവെന്നും അത് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന മറുപടി ധനമന്ത്രി നല്‍കിയെന്നുമാണ് പുറത്തുവന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്.
മുണ്ടക്കൈചൂരല്‍മല ദുരന്തസഹായം പൂര്‍ണതോതില്‍ ലഭ്യമാക്കുക, വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് 525 കോടിയുടെ കടസഹായം ചെലവഴിക്കുന്നതിന് സാവകാശമനുവദിക്കുക, വിഴിഞ്ഞം തുറമുഖത്തിന് കൂടുതല്‍ വികസന സഹായം നല്‍കുക, കടമെടുപ്പ് പരിധി മൂന്നര ശതമാനമായി ഉയര്‍ത്തുക, ജിഎസ്ടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക, അതിവേഗ റെയില്‍ സംബന്ധിച്ച് ഇ. ശ്രീധരന്‍ നല്‍കിയ പദ്ധതികള്‍ പരിശോധിച്ച് നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു കേരളത്തിന് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വയ്ക്കാനുള്ള മുഖ്യവിഷയങ്ങള്‍. മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ഈ വിഷയങ്ങളൊക്കെ ചര്‍ച്ചയായിട്ടുണ്ടാകാമെന്ന് കരുതാം. ഒമ്പതുവര്‍ഷമായി ഭരണത്തിലിരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും മൂന്നാം ടേമിലേക്ക് കടന്ന കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും നിരന്തരം കൊമ്പുകോര്‍ക്കുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് ശത്രുതാപരമായ സമീപനമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കടുത്ത അവഗണനയും ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടിരിക്കുകയുമാണ്. കേരളം നിരന്തരം ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് സുപ്രിം കോടതിയെ വരെ സമീപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അപ്രതീക്ഷിതമെന്ന വിധത്തില്‍ നടക്കുന്നത്. പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പതു വര്‍ഷക്കാലയളവിനിടെ ഇതാദ്യമായാണ് മുഖ്യമന്ത്രിയും കേന്ദ്രധനമന്ത്രിയും തമ്മില്‍ ഇത്തരത്തില്‍ ഒരു കൂടിക്കാഴ്ച നടക്കുന്നത്.
കേന്ദ്രമന്ത്രിസഭയിലെ ഒരു പ്രമുഖമന്ത്രി പ്രോട്ടോകോളുകള്‍ നോക്കാതെ ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ചെത്തി ചര്‍ച്ച നടത്തുന്നതും അത്ര സാധാരണമല്ല. സാധാരണഗതിയില്‍ മുഖ്യമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ അവരുടെ ഓഫീസിലോ ഔദ്യോഗിക വസതിയിലോ പോയാണ് കാണുന്നത്. പാര്‍ലമെന്റുള്ള സമയമാണെങ്കില്‍ കൂടിക്കാഴ്ചകളില്‍ ചിലത് പാര്‍ലമെന്റ് ഹൗസിലും നടക്കാറുണ്ട്. എന്നാല്‍ കീഴ് വഴക്കങ്ങള്‍ എല്ലാം മാറ്റിവെച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് കേരള ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പല സന്ദര്‍ഭങ്ങളിലും കേരള സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച നിര്‍മലാ സീതാരാമന്‍ സൗഹാര്‍ദ്ദപരമായി മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തുകയും പ്രഭാതഭക്ഷണം ഒരുമിച്ച് കഴിക്കുകയും ചെയ്തത് നല്ല സൂചനകളായിട്ടാണ് കാണുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കും അവഗണനയ്ക്കുമെതിരെ കേരള സര്‍ക്കാര്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരും കേരളസര്‍ക്കാരും തമ്മിലുള്ള ബന്ധം നന്നാക്കുന്നതില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ മുന്‍കൈ എടുക്കുന്നുണ്ടെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാനത്തില്‍വെച്ച് മൂന്ന് മണിക്കൂറോളം ചര്‍ച്ച നടന്നുവെന്നാണ് കഴിഞ്ഞദിവസം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞത്. താനും മുഖ്യമന്ത്രിയും തമ്മില്‍ നല്ല ബന്ധത്തിലാണെന്നും സംസ്ഥാനത്തിന്റെ വിഷയങ്ങള്‍ സംബന്ധിച്ച് ഫോണില്‍ ആശയവിനിമയം നടത്താറുണ്ടെന്നും ഗവര്‍ണര്‍ ഡല്‍ഹിയില്‍ നടന്ന എംപിരുടെ യോഗത്തിലും അറിയിച്ചിരുന്നു.
കേരള എം പിമാരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും ഒപ്പമുള്ള സെല്‍ഫി ശശി തരൂര്‍ എംപി എക്സില്‍ പങ്കുവച്ചതും ചര്‍ച്ചയായിട്ടുണ്ട്. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിക്കാന്‍ എല്ലാ കേരള എംപിമാരെയും അത്താഴ ചര്‍ച്ചയ്ക്ക് ക്ഷണിച്ച ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ നടപടിയെ വളരെയധികം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുക്കുകയും ഹ്രസ്വമായി സംസാരിച്ചെന്നും രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം സംസ്ഥാനത്ത് വികസനം നടപ്പാക്കാനുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് ഈ അസാധാരണ നടപടി ശുഭസൂചനയാണെന്നും ശശി തരൂര്‍ എക്സില്‍ കുറിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *