തിരുവനന്തപുരം: കേന്ദ്രസർക്കാർ പാർലമെന്റിൽ പാസാക്കിയ വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമം ന്യൂനപക്ഷങ്ങളെ രണ്ടാം കിട പൗരന്മാരാക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിന്റെ കാര്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കാഴ്ചക്കാരനാവുകയും കേരളത്തിലെ എംപിയായ പ്രിയങ്കാ ഗാന്ധി വിട്ടുനില്‍ക്കുകയും ചെയ്തപ്പോള്‍ സഭയില്‍ കൃത്യമായ മതനിരപേക്ഷ രാഷ്ട്രീയനിലപാട് ഉയർത്തിയത് സിപിഐ എം എംപിമാരാണെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
24-ാം പാർടി കോൺഗ്രസ് മധുരയിൽ ചേരുന്ന ഘട്ടത്തിലാണ് പാർലമെന്റിൽ വഖഫ് ഭേദഗതി ബിൽ പാസാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. വഖഫ് ബിൽ സഭയുടെ അജൻഡയിൽ ഉൾപ്പെടുത്തിയ വിവരം അറിഞ്ഞപ്പോള്‍ തന്നെ പാര്‍ടി നേതൃത്വം നിലപാടെടുത്ത് എംപിമാരെ പാർലമെന്റിലേക്കയക്കുകയായിരുന്നുവെന്നും. ലോക്‌സഭയിൽ സിപിഐ എം സഭാ നേതാവ് കെ രാധാകൃഷ്‌ണനാണ് ചർച്ചയിൽ പങ്കെടുത്ത് പാർടി നിലപാട് ഉയർത്തിപ്പിടിച്ചത്. സഭയില്‍ പേര് വിളിച്ചിട്ടും കെ സുധാകരന്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു.