അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു ; 17 പേര്‍ക്ക് പരിക്ക്

ഇടുക്കി : അയ്യപ്പഭക്തര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 17 പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 9.30 ഓടെയായിരുന്നു അപകടം. സംഭവത്തിൽ ഡ്രൈവര്‍ ഉള്‍പ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ പതിനഞ്ചോളം പേരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍-വാഗമണ്‍ റൂട്ടില്‍ പുത്തേടിന് സമീപമുള്ള കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് 60 അടി താഴ്ചയിലേയ്ക്കാണ് വാഹനം മറിഞ്ഞത്. ബംഗളുരുവില്‍ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്. വാഹനം മറിഞ്ഞതിനെ തുടർന്ന് പുറത്തേയ്ക്ക് ചാടിയപ്പോഴാണ് ഡ്രൈവർക്ക് പരിക്കേറ്റത്. മൂന്നു കുട്ടികളടക്കം 21 അയ്യപ്പ ഭക്തരാണ് വാഹനത്തിലുണ്ടായിരുന്നത്.
ശബരിമല ദര്‍ശനത്തിനു ശേഷം പുല്ലുമേടിലെത്തി മകരവിളക്ക് കണ്ട് മടങ്ങുകയായിരുന്ന സംഘം. കൂടാതെ ഗുരുതരമായി പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനം മരത്തില്‍ തട്ടി നിന്നതിനാല്‍ കൂടുതല്‍ താഴ്ചയിലേയ്ക്ക് മറിയാതെ ദുരന്തം ഒഴിവായി. നാട്ടുകാരാണ് ആദ്യം രക്ഷാ പ്രവര്‍ത്തനം നടത്തിയത്. പിന്നീട് കാഞ്ഞാര്‍ പൊലീസും മൂലമറ്റം, തൊടുപുഴ സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയാണെങ്കിലും കാഞ്ഞാര്‍-പുള്ളിക്കാനം റൂട്ടില്‍ കാര്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.