പന്തളം: കന്നിക്കൊയ്ത്തിൽ വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇത്രയും വലിയ നഷ്ടമുണ്ടാകുമെന്ന് ഈ യുവ കർഷകർ കരുതിയിരുന്നില്ല. എന്നാൽ കതിരുമാത്രം വെള്ളത്തിന് മുകളിലായി നിൽക്കുന്ന പാടം അവരുടെ പ്രതീക്ഷകളുടെ നിറം കെടുത്തുന്നതായിരുന്നു. പഠനം കഴിഞ്ഞു കൃഷിയിലേക്കിറങ്ങിയ സുഹൃത്തുക്കളായ അഖിൽ വി. നായർ, അഖിൽ എസ്. പിള്ള, ഉമേഷ് കൃഷ്ണൻ, വിഷ്ണു വിജയൻ എന്നിവർ ചേർന്ന് തോട്ടക്കോണം മഞ്ഞനംകുളത്തു നടത്തിയ നെൽക്കൃഷിയാണ് വേനൽ മഴയിൽ തകർന്ന് പോയത്.നാലേക്കറിലെ കൊയ്യാൻപാകമായ നെൽകൃഷി ഒരുതരത്തിലും കൊയ്‌തെടുക്കാനാകാതെ വെള്ളത്തിൽ കുതിർന്ന പോവുകയായിരുന്നു.പഠനം കഴിഞ്ഞ് ജോലിതേടുന്നതിനിടയിൽ കിട്ടിയ ഇടവേളയിൽ കൃഷിയോടുതോന്നിയ താത്പര്യമാണ് ഇവരെ പാട്ടകൃഷി ചെയ്യാൻ പ്രേരിപ്പിച്ചത്.
ഒരുപാട് കഷ്ടപ്പെട്ടാണ് കൃഷി ഇറക്കിയതെന്നും നടാനായി ഉമ ഇനത്തിൽപ്പെട്ട വിത്ത് കിലോയ്ക്ക് 40 രൂപ കൊടുത്ത് വാങ്ങിയപ്പോൾ പിന്നീട് ഉണ്ടായ ശക്തമായ മഴയിൽ വിത്തിൽ നല്ലൊരുഭാഗവും ഒലിച്ചുപോയിരുന്നുവെന്നും ഇവർ പറഞ്ഞു.തുടക്കം മുതൽ തന്നെ സ്വന്തം ചെലവിൽ കൃഷി നടത്തിയ ഇവർക്ക് വേനൽ മഴമൂലമുണ്ടായ കൃഷി നാശം വലിയ അടിയായിരുന്നു.