കൊച്ചി: കളമശ്ശേരി പോളി ടെക്‌നിക് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും ലഹരി പിടിച്ചെടുത്ത സംഭവത്തില്‍ എസ്എഫ്‌ഐയെ പ്രതികൂട്ടിലാക്കുന്ന നിലപാടിനെതിരെ മന്ത്രി പി എ മുഹമ്മദ് റിയാസ് മറുപടി നൽകി. ചിലരുടെ താല്‍പര്യം ലഹരി ഇല്ലാതാക്കലാണോ എസ്എഫ്‌ഐയെ ഇല്ലാതാക്കലാണോയെന്ന് സംശയിക്കുന്നുവെന്നും . അത്തരമൊരു അജണ്ടവെച്ച് ആരെങ്കിലും പ്രതികരിച്ചാല്‍ അത് ജനം മനസ്സിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയക്കാരും ലഹരിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരാണ്. യുവജന വിദ്യാര്‍ത്ഥി സംഘടനകളും ക്യാമ്പയിൻ സംഘടിപ്പിച്ചുവരികയാണ്. കോണ്‍ഗ്രസ് ആണ് കേരളത്തിലെ ലഹരി ഏജന്റ് എന്ന് പറയാനോ ഏതെങ്കിലും യുവജന വിദ്യാര്‍ത്ഥി സംഘടനയാണ് ലഹരിയുടെ ഏജന്റെന്ന് പറയുന്നതിനോ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്നും റിയാസ് പറഞ്ഞു.
ലഹരിയല്ല, എല്‍ഡിഎഫ് സര്‍ക്കാരാണ് പ്രശ്‌നം എന്ന് പ്രചരിപ്പിക്കുന്നവരെ ജനം മനസ്സിലാക്കും. അങ്ങനെ ശ്രമിക്കുന്നവരെ നേതാക്കള്‍ തന്നെ തിരുത്തണം. ലഹരിക്കെതിരായ പോരാട്ടം ഒരുമിച്ചാണ്. എസ്എഫ്‌ഐയെ പിരിച്ചുവിടണം എന്ന് പറയുന്നവര്‍ അത് ഇന്ന് പറയാന്‍ തുടങ്ങിയതല്ലെന്നും റിയാസ് പറഞ്ഞു.