മുതിർന്ന മാധ്യമപ്രവർത്തക തുളസി ഭാസ്‌കരൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകയും ദേശാഭിമാനിയുടെ ആദ്യവനിതാ ന്യൂസ് എഡിറ്ററുമായ നെടുമങ്ങാട് സ്വദേശി തുളസി ഭാസ്‌കരൻ (77) അന്തരിച്ചു. തിരുവനന്തപുരം മഞ്ഞാലിക്കുളം ധർമ്മാലയം റോഡ് അക്ഷയിലാണ് താമസം. 1984ൽ ദേശാഭിമാനി കൊച്ചി യൂണിറ്റിൽ സബ്എഡിറ്റർ ട്രെയിനിയായിട്ടാണ് തുളസി ഭാസ്‌കരൻ തൻ്റെ മാധ്യമപ്രവർത്തനം ആരംഭിച്ചത്. 1989 മുതൽ തിരുവനന്തപുരത്ത് ‘സ്ത്രീ’ പ്രത്യേക പതിപ്പിന്റെ ചുമതലയിലും തുടർന്ന് തിരുവനന്തപുരം ന്യൂസ്എഡിറ്ററായും പ്രവർത്തിച്ചു. 2008 സെപ്‌തംബറിൽ വിരമിക്കുകയും ചെയ്തു.
ഇ.കെ നായനാരുടെ ഒളിവുകാല ഓർമകൾ, സ്നേഹിച്ച് മതിയാവാതെ എന്നീ പുസ്‌തകങ്ങളും ഏഴ് വിവർത്തന ഗ്രന്ഥങ്ങളും തുളസി ഭാസ്‌കരൻ രചിച്ചിട്ടുണ്ട്. എസ്എഫ്ഐയുടെ പ്രഥമ ദേശീയ പ്രസിഡന്റും ചിന്ത പബ്ലിക്കേഷൻസ് മുൻ എഡിറ്ററും സിപിഐ എം നേതാവുമായ പരേതനായ സി ഭാസ്‌കരനാണ് ഭർത്താവ്. മക്കൾ: മേജർ ദിനേശ് ഭാസ്‌കർ (മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി), പരേതനായ മനേഷ് ഭാസ്‌കരൻ. മരുമക്കൾ: ശ്രീലേഖ ദിനേശ്, പൊന്നി മനേഷ്. മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ മാഞ്ഞാലിക്കുളത്തെ വീട്ടിലെത്തിക്കും. ചൊവ്വ രാവിലെ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌കാരം നടക്കും.