ശബരിമല സ്വർണക്കൊള്ള ; മുരാരി ബാബുവിന് ജാമ്യം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം അനുവദിച്ച് കോടതി . ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ആണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യാപേക്ഷകളിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. അനുകൂല ഉത്തരവ് പുറത്തുവന്ന സാഹചര്യത്തിൽ സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയായിരിക്കും മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതിയുടെ റിമാൻഡ് നീട്ടി വാങ്ങും. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.