ശബരിമല സ്വർണക്കൊള്ള; അസിസ്റ്റന്റ് എൻജിനീയർ സുനിൽ കുമാറിന് സസ്പെൻഷൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടും നടപടി എടുത്ത് ദേവസ്വം ബോർഡ്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥനായ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തു. ശബരിമലയിലെ അസിസ്റ്റന്റ് എൻജിനീയറാണ് നിലവിൽ സുനിൽ കുമാർ. രണ്ടു ഉദ്യോഗസ്ഥർ മാത്രമാണ് നിലവിൽ സർവീസിൽ ഉള്ളത്. മറ്റൊരു ഉദ്യോഗസ്ഥനായ മുരാരി ബാബുവിനെതിരെ നേരത്തെ നടപടിയെടുത്തു.
ശബരിമല സ്വര്‍ണപ്പാളി വിവാദത്തിൽ കൂടുതൽ നടപടിയുണ്ടാകുമെന്നും അന്തിമ റിപ്പോര്‍ട്ട് കിട്ടിയശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് പറഞ്ഞു. 2019ലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വിജയ് മല്യ നല്‍കിയ സ്വർണം ചെമ്പാണെന്ന് ബി മുരാരി ബാബു റിപ്പോർട്ട് നൽക. 2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു. 2019 ൽ സ്വർണ്ണം ചെമ്പാണെന്ന് എഴുതിയതും മുരാരി ബാബു ആണ്.