റിജിത്ത് വധക്കേസ്; പ്രതികളായ ഒൻപത് പേർക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
കണ്ണൂര്‍: കണ്ണപുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. പ്രതികളായ ഒൻപത് പേർക്കും ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. സുധാകരന്‍, ജയേഷ്, ശ്രീകാന്ത്, അജീന്ദ്രന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, രാജേഷ്, ശ്രീജിത്ത്, ഭാസ്‌കരന്‍ എന്നിവരാണ് പ്രതികള്‍.
19 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സംഭവത്തിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണ് പ്രതികളായിരിക്കുന്നത്. കേസിൽ തലശേരി ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
എന്നാൽ കേസിലെ മൂന്നാം പ്രതി അജേഷ് വിചാരണ നടക്കുന്നതിനിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. കേസിൽ മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞു.
2005 ഒക്ടോബര്‍ മൂന്നിനായിയിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപം ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട് കണ്ണപുരം ചുണ്ടയില്‍ ബിജെപി – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. കൊലപാതകം നടന്നതിന്റെ തലേ ദിവസം ഇരു വിഭാഗവും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു .
ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തച്ചന്‍കണ്ടി ക്ഷേത്രത്തിന് സമീപത്ത് വെച്ച് റിജിത്തിനെ അക്രമി സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആക്രമണമത്തില്‍ റിജിത്തിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.