പരിഷ്കരിച്ച പാഠ പുസ്തകങ്ങൾക്ക് അംഗീകാരം, എല്ലാവർഷവും പാഠപുസ്തകം പുതുക്കുന്ന കാര്യം പരിഗണനയിൽ ; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പരിഷ്കരിച്ച സ്കൂൾ പാഠ പുസ്തകങ്ങൾക്ക് അംഗീകാരം നൽകി കരിക്കുലം കമ്മറ്റി. 2,4,6,8 ക്ലാസുകളിലെ 128 ടൈറ്റിൽ മലയാളം, ഇംഗ്ലീഷ്, തമിഴ് ,കന്നഡ മീഡിയം പുസ്തകങ്ങളാണ് അംഗീകരിച്ചിരിക്കുന്നത്.
എല്ലാവർഷവും പാഠപുസ്തകം പുതുക്കുന്ന കാര്യം പരിഗണനയിൽ ആണെന്ന് യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. മാറുന്ന കാലത്തിനനുസരിച്ചുള്ള അറിവുകൾ കുട്ടികൾക്ക് ലഭ്യമാകണമെന്നും ഈ പശ്ചാത്തലത്തിലാണ് പാഠപുസ്തകം പുതുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിച്ച മാസം പത്താം ക്ലാസിലെ 77 ടൈറ്റിൽ പുസ്തകങ്ങൾക്ക് കരിക്കുലം കമ്മറ്റി യോഗം അംഗീകാരം നൽകിയിരുന്നു. ഏപ്രിൽ മാസത്തോടെ പത്താം ക്ലാസിലെ പരിഷ്കരിച്ച പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യും. കൂടാതെ എല്ലാ പാഠ പുസ്തകങ്ങളും അച്ചടി പൂർത്തിയാക്കി മെയ് മാസത്തോടെ കുട്ടികൾക്ക് നൽകും .
യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് കെ, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ, മറ്റ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.