ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കെടുതിയിൽ ഒരുമരണം. മഹാദേവപുരയിൽ വീടിന്റ മതിലിടിഞ്ഞുവീണ് മുപ്പത്തിയഞ്ചുകാരിക്ക് ദാരുണാന്ത്യം. കനത്ത മഴയെ തുടർന്ന് കുതിർന്നുകിടന്ന മതിൽ ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്. ജോലിക്ക് പോകുംവഴിയാണ് സംഭവം. ബെംഗളൂരിലെ ഐ-സെഡ് എന്ന കമ്പനിയിലെ ശുചീകരണ തൊഴിലാളിയാണ് ശശികല.
കഴിഞ്ഞ മൂന്ന് ദിവസമായി നഗരത്തിൽ കനത്ത മഴയാണ് . പ്രധാന റോഡുകളിലും നഗരത്തിലെ അണ്ടർ പാസുകളിലും വെള്ളം നിറഞ്ഞതിനാൽ വൻ ഗതാഗത തടസമാണ് സ്ഥലത്തുള്ളത്.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. റെസിഡൻഷ്യൽ ലെ ഔട്ടുകൾ ഒറ്റപ്പെടുകയും ചെയ്തു . സിൽക്ക് ബോർഡ് ജംഗ്‌ഷൻ , കോറമംല , ബൊമ്മനഹള്ളി ,ഹൊറമാവ് എന്നിവിടങ്ങളിൽ ജനജീവിതം ദുസ്സഹമാണ്. റോഡുകളിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒലിച്ചുപോയി. പലയിടത്തും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലം പൊത്തി.
ഐഎംഡി സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ശക്തമായ കാറ്റിൽ ശാഖകളോ മുഴുവൻ മരങ്ങളോ പോലും കടപുഴകി വീഴാൻ സാധ്യതയുള്ളതിനാൽ, മഴക്കാലത്ത് മരങ്ങൾക്കടിയിൽ അഭയം തേടരുതെന്ന് അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ബെംഗളൂരുവിൽ അടുത്ത 48 മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും. മണിക്കൂറിൽ 40–50 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ട്.