x
NE WS KE RA LA
Kerala

സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ട്രോള്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ട്രോള്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
  • PublishedMay 31, 2025

നിലമ്പൂര്‍: സി.പി.എം നേതാവ് എം. സ്വരാജ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായതിന് പിന്നാലെ ട്രോള്‍ ആക്രമണം നേരിട്ടതില്‍ പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ട്രോള്‍ ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും സി.പി.എം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് താനാണെന്ന് പറയുമ്പോള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന് വിലയില്ലെന്നല്ലേ അര്‍ഥമാക്കുന്നതെന്നും രാഹുല്‍ ചോദിച്ചു.

പാര്‍ട്ടി പദവിയിലുള്ള ഒരാള്‍ മത്സരിക്കുന്നതില്‍ സന്തോഷമുണ്ട്. ഇതാണ് യു.ഡി.എഫ് ആഗ്രഹിച്ചിരുന്നത്. സംസ്ഥാന സെക്രട്ടറി മത്സരിച്ചാലും സന്തോഷമായേനെ. സി.പി.എം തപ്പിനടന്ന ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു, അദ്ദേഹം ഓടിമാറി. ആ ഡോക്ടര്‍ മത്സരിച്ച് പരാജയപ്പെട്ടാല്‍, ഭരണവിരുദ്ധ വികാരമെന്ന് യു.ഡി.എഫ് പറയും. എന്നാല്‍, ഡോക്ടര്‍ ചികിത്സിച്ച രോഗികള്‍ എതിരായെന്ന് സി.പി.എം പറയും.

പാലക്കാട് പരാജയപ്പെട്ടപ്പോള്‍ പറഞ്ഞത്, മറ്റൊരു പാര്‍ട്ടിയില്‍ നിന്ന് ആളെ കൊണ്ടുവന്ന് മത്സരിപ്പിച്ചത് കൊണ്ടാണെന്ന്. തൃക്കാക്കരയില്‍ തോറ്റപ്പോള്‍ പറഞ്ഞത് പാര്‍ട്ടി ചിഹ്നത്തിലല്ല മത്സരിച്ചതെന്ന്. സി.പി.എമ്മിന്റെ ചിഹ്നം കാണുമ്പോള്‍ വൈദ്യുതി ചാര്‍ജ് വര്‍ധനയും വെള്ളക്കരം കൂട്ടിയതും ജനങ്ങള്‍ക്ക് ഓര്‍മ വരും.

നാട്ടിലെ വന്യമൃഗ-മനുഷ്യ സംഘര്‍ഷത്തില്‍ നഷ്ടം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ചിഹ്നം കാണുമ്പോള്‍ പ്രത്യേക ഹാലിളക്കം ഉണ്ടാക്കും. ആ ഹാലിളക്കത്തില്‍ 23-ാം തീയതി സി.പി.എം സംസ്ഥാന സെക്രട്ടറി നടത്തുന്ന പത്രസമ്മേളനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന പറയാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരെ വീഴുമെന്നും നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് ജയിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി.

പാലക്കാടും തൃക്കാക്കരയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് വലിയ സ്വീകരണം ഉണ്ടായിരുന്നു. പുതുപ്പള്ളില്‍ സ്വീകരണം കാരണം അടുക്കാന്‍ സാധിച്ചിരുന്നില്ല. ഫലം വന്നപ്പോള്‍ മൂന്ന് മണ്ഡലങ്ങളിലും ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫിന് ലഭിച്ചത്.

നിലമ്പൂരുകാരനായിട്ട് പോലും സ്വദേശത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി എം. സ്വരാജ് ഒന്നും പറഞ്ഞിട്ടില്ല. വന്യമൃഗങ്ങളാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ എത്ര പേരാണ് ആക്രമിക്കപ്പെട്ടത്. കൃഷി നശിപ്പിക്കപ്പെട്ടു. ലോകത്തിലെ എല്ലാ കാര്യങ്ങളെയും കുറിച്ച് പറയാറുള്ള ആള്‍ ഈ വിഷയത്തില്‍ ഒരു വരി പറഞ്ഞിട്ടില്ല. പ്രത്യക്ഷ സമരം ചെയ്യാനും നാടിന് വേണ്ടി സംസാരിക്കാനും ആര്യാടന്‍ ഷൗക്കത്ത് ഉണ്ടായിരുന്നു. സ്വരാജ് കവളപ്പാറയില്‍ ഉണ്ടായിരുന്നതായി ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ല. എന്നാല്‍, ഷൗക്കത്ത് കാവലാളായി ഉണ്ടായിരുന്നു. നാടിന്റെ കാവലാളായി നിയമസഭയിലും ഷൗക്കത്ത് ഉണ്ടാകുമെന്നും രാഹുല്‍ വ്യക്തമാക്കി.

പി.വി. അന്‍വറിനെ കുറിച്ച് യു.ഡി.എഫിനോട് ചോദിക്കരുത്. അന്‍വര്‍ സി.പി.എമ്മിന്റെ എം.എല്‍.എയായിരുന്നു. നാല് വര്‍ഷം മുമ്പ് വോട്ട് വാങ്ങി ജയിച്ച എം.എല്‍.എ എവിടെയാണെന്ന് സി.പി.എമ്മിനോട് ചോദിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *