ഖത്തർ അമീറിൻ്റെ സന്ദർശനം; ഇന്ത്യയും ഖത്തറും കരാറിൽ ഒപ്പുവച്ചു

ദില്ലി: ഇന്ത്യയും ഖത്തറും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള കരാറുകളിൽ ഒപ്പുവച്ചു. ഇരട്ട നികുതി ഒഴിവാക്കുന്നതിനും വരുമാന നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള കരാറുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെയും സാന്നിധ്യത്തിൽ ആണ് ഒപ്പുവച്ചിരിക്കുന്നത്.
രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് ഖത്തർ അമീർ ശൈഖ് ഹമീം ബിൻ ഹമദ് അൽഥാനി ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ഹൈദരാബാദ് ഹൗസിലാണ് ഖത്തർ അമീറിന്റെയും മോദിയുടെയും കൂടിക്കാഴ്ച നടന്നത്. ഒപ്പം ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും ധാരണയായി. ഖത്തർ വധശിക്ഷ റദ്ദാക്കിയെങ്കിലും ഇനിയും ഇന്ത്യയിലേക്ക് മടങ്ങാനാകാത്ത മുൻ നാവികസേന ഉദ്യോഗസ്ഥൻറെ കാര്യവും ചർച്ചയായെന്നാണ് സൂചനകൾ പറയുന്നത്.
രാഷ്ട്രപതിയുമായുള്ള ചർച്ചയ്ക്ക് ശേഷം ഷെയ്ത് തമീം ബിൻ ഹമദ് അൽ താനി രാത്രി എട്ടരയ്ക്ക് ഖത്തറിലേക്ക് തിരിക്കും. പ്രോട്ടോക്കോൾ മാറ്റിവച്ച് വിമാനത്താവളത്തിൽ നേരിട്ടെത്തി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീറിനെ സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് അമീർ ഇന്ത്യയിലെത്തിയത്.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുടെ ഇന്ത്യൻ സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽഥാനിയുമുണ്ട്. രാവിലെ ഖത്തർ അമീറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേല്പ് നൽകി. ഇന്ത്യയിലെയും ഖത്തറിലെയും വ്യവസായികളുമായും അമീർ കൂടിക്കാഴ്ച നടത്തി.