ഇടുക്കി: കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ് ജോസ് ആണ് വിജിലൻസ് പിടിയിലായിരിക്കുന്നത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ വാങ്ങിയെന്നാണ് കേസ്. ഒപ്പം സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായി. റഷീദിന്‍റെ ഗൂഗിൾ പേ വഴി പണം വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തി.
സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിയായ സ്ത്രീയുടെ പേരിൽ ഒരു ചെക്ക് കേസുണ്ടായിരുന്നു. ഇവരുടെ ഭർത്താവ് വിദേശത്താണ്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്ത് വഴി പ്രദീപ് ജോസ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഭർത്താവ് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.