കോഴിക്കോട്: ചേവായൂരില്‍ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കേസിൽ എട്ടു പേർ കൂടി പിടിയിലാകാൻ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ മായനാട് സ്വദേശിയായ സൂരജാണ് മരിച്ചത്.
കേസിൽ 10 പേരെ കഴിഞ്ഞദിവസം പൊലീസ് പിടികൂടിയിരുന്നു. ഇതിൽ 9 പേരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ ജുവനൈല്‍ ജസ്റ്റിസ് ബോർഡിന് മുന്നിലും ഹാജരാക്കി. പ്രദേശവാസിയായ മനോജ്, മക്കളായ വിജയ്, അജയ് എന്നിവരുള്‍പ്പടെ പത്തു പേരാണ് പിടിയിലായിരിക്കുന്നത്. വിജയ് SNSE കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്.
കോളജിൽ കാർ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിന്റെ തുടർച്ചയായുള്ള സംഘർഷമാണ് കൊലപാതകത്തിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. പാലക്കോട്ട് വയൽ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് സൂരജിന് മർദനമേറ്റത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മർദനത്തിലെ പരിക്കിനെ തുടർന്ന് മരിക്കുകയായിരുന്നു.