വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവം; കേസെടുക്കാതെ പൊലീസ്

മധ്യപ്രദേശ്: ജബല്‍പൂരില്‍ വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും കേസെടുക്കാതെ പൊലീസ്. നവരാത്രി ആഘോഷം കഴിയും വരെ നടപടി എടുക്കില്ലെന്നാണ് പൊലീസ് നിലപാട് എടുത്തിരിക്കുന്നത്. സംഭവം പ്രതിപക്ഷം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിച്ചു.
ഏപ്രില്‍ ഒന്നിന് എസ് പി ഓഫീസിന് മുന്നിലാണ് ആക്രമണം ഉണ്ടായത് . ദൃശ്യങ്ങളടക്കം ലോകം മുഴുവന്‍ കണ്ടിട്ടും കേസെടുത്ത് പ്രതികളെ പിടികൂടാന്‍ മടിക്കുകയാണ് പൊലീസ്. ആക്രമണം നടത്തിയ വിഎച്ച് പി ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെ തിരിച്ചറിയാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നിരിക്കെയാണ് ഈ മെല്ലെപ്പോക്ക് നടപടി . ഇതോടെ വൈദികര്‍ കോടതിയെ സമീപിക്കാനൊരുങ്ങിയിരിക്കുകയാണ്.
മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം. ആദ്യം ആദിവാസികളടക്കമുള്ള തീര്‍ത്ഥാടക സംഘത്തെ ആക്രമിച്ചു. പിന്നാലെ വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ വൈദികരെയും ആക്രമിക്കുകയായിരുന്നു. നിയമം നിയമത്തിന്റെ വഴിയെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നത്.
മധ്യപ്രദേശില്‍ നേരത്തെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. പുതിയ സംഭവം അരക്ഷിതാവസ്ഥ കൂട്ടിയിരിക്കുകയാണ്. മര്‍ദ്ദനമേറ്റ വൈദികരുടെ പരിക്ക് ഗുരുതരമല്ല.