പ്ലസ്‌വൺ; ക്ലാസുകൾ ജൂൺ 14 മുതൽ ആരംഭിക്കും

തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന് മാർജിനൽ സീറ്റുവർധന അനുവദിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൂടാതെ ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കെല്ലാം പ്രവേശനമുറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ സർക്കാർസീറ്റുകളിൽ 30 ശതമാനം മാർജിനൽ സീറ്റ് വർധനയുണ്ടാകും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്കൂളുകളിലും 20 ശതമാനവും ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനവും മാർജിനൽ സീറ്റ് അനുവദിക്കും. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർധിപ്പിക്കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റ് വർധനയുണ്ടാകില്ല. മുൻവർഷങ്ങളിൽ അനുവദിച്ച താത്കാലിക ബാച്ചുകൾ തുടരും.
മാർജിനൽ സീറ്റ് വർധിപ്പിക്കുന്നതിലൂടെ 64,040-ഉം, താത്കാലിക ബാച്ചിലൂടെ 17,290-ഉം ഉൾപ്പെടെ 4,41,887 വിദ്യാർഥികൾക്ക് പ്ലസ്‌വൺ പ്രവേശനം നേടാം. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 33,030 സീറ്റുണ്ട്. ഐടിഐയിൽ 61,429-ഉം പോളിടെക്‌നിക്കിൽ 9,990 സീറ്റുമുണ്ടാകും.
രണ്ടാംവർഷ ഹയർസെക്കൻഡറി ഫലം മേയ് 21-ന് പ്രഖ്യാപിക്കും. സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ 210 നൈപുണി പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കും. മെയ് എട്ടുമുതൽ അപേക്ഷാഫോം നൽകും.