തിരുവനന്തപുരം: കേരളത്തിൽ എൽ.ഡി.എഫിന് മൂന്നാമതും ഭരണം ലഭിക്കുന്നത് കോൺഗ്രസിനും ലീഗിനും ചിന്തിക്കാൻ കഴിയില്ലെന്ന് എം.എ ബേബി പറഞ്ഞു . ഭരണം ഇല്ലാതെ അവർക്ക് പിടിച്ചു നിൽക്കാനാകില്ലെന്നും. അതാണ് സർക്കാരിന് എതിരെ ആക്രമണം അഴിച്ചു വിടുന്നതെന്നും ഇത് നേരിടേണ്ടത് കേരളത്തിന്റെ ആകെ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ വികസനത്തിന്റെ പുതിയ തലത്തിലേക്ക് ഉയർത്തിയത് പിണറായി സർക്കാരാണ്. ഹീനമായ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചാണ് തുടർ ഭരണം. മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തുകാരൻ എന്ന് വരെ വിളിച്ചു. ആസൂത്രിതമായ ആക്രമണ പരമ്പരയാണ് ഇവിടെ നടക്കുന്നത്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണെങ്കിലും ആഭ്യന്തര ജനാധിപത്യമില്ലെന്ന് എം.എ ബേബി പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് നടന്നിട്ട് വർഷങ്ങളായി. 1991ലാണ് ഇതിന് മുൻപ് സംഘടന തിരഞ്ഞെടുപ്പ് നടന്നത്. ഇതിലൊന്നും മാധ്യമങ്ങൾക്ക് പരാതിയില്ലെന്നും മാർക്സിസ്റ്റ് പാർട്ടിയിൽ എന്തെങ്കിലും നടന്നാൽ ആകാശം ഇടിഞ്ഞ് വീണ പോലെയാണെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടി സമ്മേളനങ്ങൾ എന്നാൽ തെറ്റു തിരുത്തൽ പ്രക്രിയ കൂടിയാണ്. പാർട്ടിയിൽ പ്രശ്നങ്ങളില്ല എന്നല്ല. അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോകുകയാണ് ചെയ്യുന്നത് എം.എ ബേബി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ രണ്ട് പാർലമെൻ്റ് മണ്ഡലത്തിൽ വർഗീയ ശക്തികൾ ഉയർന്നു വരുന്നുണ്ട്. ഇവർക്ക് എവിടെ നിന്നാണ് ഈ ശക്തി കിട്ടുന്നതെന്ന് അദ്ദേഹം ചോദിച്ചു. വർഗീയ ശക്തികൾ നുഴഞ്ഞു കയറുന്നത് സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കണമെന്നും കേരളത്തിലെ ഇടത് സർക്കാർ ഇതുവരെയുള്ള രാഷ്ട്രീയ ചരിത്രം തിരുത്തിയാണ് മുന്നേറുന്നതെന്നും എം.എ ബേബി വ്യക്തമാക്കി.