മലപ്പുറം: ചുങ്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭർത്താവിന് നേരേ ഭീഷണി മുഴക്കിയ സംഭവത്തിൽ സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുത്ത് പൊലീസ്. സിപിഐഎം ഏരിയ സെക്രട്ടറി ടി രവീന്ദ്രൻ, കട തകർത്തതിന് അവിശ്വാസത്തിലൂടെ പുറത്തായ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി പി റീന എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ചുങ്കത്തറയിൽ ഭരണം നഷ്ടമായതിന് പിന്നാലെ കൂറുമാറിയ അംഗത്തിനെതിരെയായിരുന്നു ഏരിയാ സെക്രട്ടറിയുടെ ഭീഷണി. പാർട്ടിയെ കുത്തിയാണ് പോകുന്നതെങ്കിൽ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും അതിൽ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നുമാണ് പറഞ്ഞത് . തുടർന്ന് സുധീറിന്റെ കട ആക്രമിക്കുകയും ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള സുധീറിന്റെ ഓൺലൈൻ സേവന കേന്ദ്രത്തിൽ ആക്രമണമുണ്ടായത്. തൃണമൂൽ കോൺഗ്രസ് നിലമ്പൂർ മണ്ഡലം കൺവീനർ കൂടിയായ സുധീർ ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകൾക്കായിരുന്നു പ്രസിഡൻ്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയിൽ പാസായത്. അവിശ്വാസ പ്രമേയത്തിൽ എൽഡിഎഫ് അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ നുസൈബ സുധീർ യുഡിഎഫിനെ പിന്തുണച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്. ഇതോടെയാണ് ഭർത്താവ് സുധീറിന് നേരെ ഭീഷണി സന്ദേശമെത്തിയത്.