പാലക്കാട് സി ഐ ടി യു സമരം; വ്യാപാരി കച്ചവടം നിർത്തി

പാലക്കാട്: പാലക്കാട് ഷൊർണൂരില്‍ സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം നിർത്തിയതായി വ്യാപാരി അറിയിച്ചു. ഷൊർണൂർ കുളപ്പുള്ളി സ്വദേശി ജയപ്രകാശാണ് സിഐടിയു സമരത്തെ തുടർന്ന് സിമന്റ് കച്ചവടം നിർത്തിയിരിക്കുന്നത്. കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ തുടർന്ന് സി ഐ ടി യു തൊഴിൽ സമരം ആരംഭിച്ചിരുന്നു. ലോഡിറക്കാൻ കഴിയാതെ വന്നതോടെയാണ് കച്ചവടം താൽക്കാലികമായി നിർത്തുന്നതെന്ന് ജയപ്രകാശ് പറഞ്ഞു .
കുളപ്പുള്ളിയിലെ സിമന്‍റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചതിനെ ചൊല്ലിയാണ് കടയുടെ മുന്നിൽ സിഐടിയു സമരം തുടങ്ങിയത്. യന്ത്രം പ്രവര്‍ത്തിപ്പിക്കാൻ രണ്ട് ഓപ്പറേറ്റര്‍ മാത്രം മതിയെന്നാണ് തൊഴിൽ ഉടമ പറഞ്ഞു. എന്നാൽ യന്ത്രമുണ്ടെങ്കിലും ചാക്കുകൾ കയറ്റാനും ഇറക്കാനും കൂടുതൽ തൊഴിലാളികൾ വേണമെന്നും ഇതിന് അനുവദിക്കാത്തത് തൊഴിൽ നിഷേധമാണെന്നും പറഞ്ഞാണ് സിഐടിയു സമരം നടത്തുന്നത്. യന്ത്രത്തിന്‍റെ പ്രവർത്തനത്തിന് കൂടുതൽ തൊഴിലാളികളുടെ സഹായം വേണമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും സിഐടിയു പുറത്തുവിട്ടിരിക്കുകയാണ്. എന്നാൽ ഇത് ട്രയൽ റൺ ദിവസത്തെ ദൃശ്യമാണെന്നാണ് കടയുടമയുടെ വാദം. രണ്ട് പേരെ വെച്ച് യന്ത്രം പ്രവർത്തിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ തൊഴിലുടമയും പുറത്തുവിട്ടു. മൂന്ന് മാസം മുൻപാണ് പ്രകാശ് സ്റ്റീൽസ് ഉടമ ജയപ്രകാശ് സ്ഥാപനത്തിൽ, ലോറിയിൽ നിന്നും സിമന്‍റ് ചാക്കുകൾ ഇറക്കുന്നതിന് കയറ്റിറക്ക് യന്ത്രം സ്ഥാപിച്ചത്. ഇരുകൂട്ടരും തമ്മിലുള്ള തർക്കം പരിഹരിക്കാൻ തിങ്കളാഴ്ച ലേബർ ഓഫീസർ ചർച്ച വിളിച്ചെങ്കിലും പരിഹാരമായില്ല.