ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ നരേന്ദ്രമോദി സ്റ്റേഡിയം തകർക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ .

ന്യൂ ഡൽഹി : അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് നേരെ ബോംബ് ഭീഷണി ഉയർത്തി പാക്കിസ്ഥാൻ . ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജിസിഎ) ഔദ്യോഗിക ഇ-മെയിലിൽ ആണ് ഭീഷണി ലഭിച്ചത് . ‘പാകിസ്ഥാൻ’ എന്ന പേരിലാണ് ഇ-മെയിൽ അയച്ചിരിക്കുന്നത്. ‘നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’ എന്നാണ് ഭീഷണി സന്ദേശത്തിൽ. ഭീഷണിയെ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിക്കുകയും വിഷയത്തിൽ ഗൗരവമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെയാണ് ഭീഷണി വന്നിരിക്കുന്നത്.
മെയ് 14, 18 തീയതികളിൽ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിന്റെ മത്സരങ്ങൾ നടക്കാനിരിക്കെയാണ് ബോംബ് ഭീഷണി ലഭിച്ചിരിക്കുന്നത്. ഇതേതുടർന്ന് ഗുജറാത്ത് പൊലീസും സൈബർ ക്രൈം ടീമും ഉടനടി നടപടികൾ ആരംഭിക്കുകയും ഇ-മെയിലിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആരാണ്, എവിടെ നിന്നാണ് ഇത് അയച്ചതെന്ന് കണ്ടെത്താൻ ഊർജ്ജിതമായ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ 1,32,000 പേരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്.